ബെംഗളൂരു: പെൺസുഹൃത്തുമായി കാറിനുള്ളിൽ വെച്ചുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് ബോംബ് പൊട്ടിച്ച് ജീവനൊടുക്കി. കർണാടകയിലെ തുമകൂരു ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. നാഗേന്ദ്ര എന്ന യുവാവാണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഉത്തര കന്നഡ സ്വദേശിനി രമ്യ ഉല്ലാസിന് (23) കത്തികൊണ്ടുള്ള ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. ബെംഗളൂരുവിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യനായി ജോലി ചെയ്യുകയാണ് രമ്യ. ഇവരെ നിലവിൽ തുമകൂരു ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബെംഗളൂരുവിൽ നിന്നും നാഗേന്ദ്ര ബുക്ക് ചെയ്ത കാറിലാണ് ഇരുവരും യാത്ര തിരിച്ചത്. രമ്യയ്ക്കൊപ്പം അങ്കോളയിലേക്ക് പോകുന്നതിനിടെ തുമകൂരുവിനു സമീപം വെച്ച് ഇരുവരും തമ്മിൽ കാറിനുള്ളിൽ കടുത്ത തർക്കമുണ്ടാവുകയായിരുന്നു. വാക്കുതർക്കം മൂർച്ഛിച്ചതോടെ നാഗേന്ദ്ര കത്തിയെടുത്ത് രമ്യയെ ക്രൂരമായി കുത്തിപ്പരുക്കേൽപ്പിച്ചു. ആക്രമണത്തിനിടെ നാഗേന്ദ്രയുടെ കൈവശം ബോംബുണ്ടെന്ന കാര്യം മനസ്സിലാക്കിയ രമ്യ, വിവരം ഉടൻ തന്നെ കാർ ഡ്രൈവറെ അറിയിക്കുകയും ഓടുന്ന കാറിൽ നിന്ന് പുറത്തേക്ക് ചാടുകയുമായിരുന്നു.
യുവാവിന്റെ പക്കൽ ബോംബുണ്ടെന്ന് തിരിച്ചറിഞ്ഞ ഡ്രൈവർ പ്രവീൺ ഉടൻ തന്നെ വാഹനം റോഡരികിലേക്ക് ഒതുക്കി നിർത്തി പുറത്തേക്കോടി രക്ഷപ്പെട്ടു. ഈ സമയം നാഗേന്ദ്ര കാറിന്റെ വാതിലുകൾ അകത്തുനിന്ന് ലോക്ക് ചെയ്യുകയും, കൈവശം കരുതിയിരുന്ന ബോംബ് പൊട്ടിത്തെറിപ്പിക്കുകയുമായിരുന്നു. ശക്തമായ സ്ഫോടനത്തിൽ കാർ പൂർണമായും കത്തിയമർന്നു. ഓടി രക്ഷപ്പെടുന്നതിനിടെ ഡ്രൈവർ പ്രവീണിനും പരുക്കേറ്റിട്ടുണ്ട്.
വിവരമറിഞ്ഞ് തുമകൂരു എസ്പി അശോക് ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. സ്ഫോടനത്തിനായി യുവാവ് ഉപയോഗിച്ച സ്ഫോടകവസ്തുക്കൾ ഏതുതരത്തിലുള്ളതാണെന്ന് കണ്ടെത്താനായി ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു വരികയാണ്. പ്രണയപ്പകയാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ അക്രമത്തിലേക്ക് നയിച്ചതെന്ന കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
