ട്രൈബൽ സ്കൂളിലെ കുട്ടികൾക്ക് കൈയിൽ മിഠായി നൽകാതെ മേശപ്പുറത്തേക്ക് വിതറിയ എം.എൽ.എ വി. മുരളീധരന്റെ നടപടി വിവാദത്തിലേക്ക്. കഴക്കൂട്ടം മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ പങ്കെടുത്ത കട്ടേല അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ പ്രവേശനോത്സവ ചടങ്ങിലാണ് സംഭവം.
പുതിയ അധ്യയനവർഷത്തിൽ സ്കൂളിലെത്തിയ കുരുന്നുകളെ മധുരം നൽകി സ്വീകരിക്കുന്നതിനിടെയാണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. കുട്ടികളുടെ കൈകളിൽ നേരിട്ട് മിഠായി കൊടുക്കുന്നതിന് പകരം മുന്നിലെ മേശപ്പുറത്തേക്ക് എം.എൽ.എ വിതറി നൽകുകയായിരുന്നു. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളോട് വിവേചനപരമായ സമീപനമാണ് ജനപ്രതിനിധി സ്വീകരിച്ചതെന്ന രീതിയിൽ ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്.
പഴയ ജന്മിത്വ കാലത്ത് വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പി കൊടുത്തിരുന്ന അനാചാരങ്ങളെ ഓർമ്മിപ്പിക്കുന്നതാണ് ഈ പ്രവർത്തിയെന്ന് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമുയർന്നു. കുഞ്ഞുങ്ങളുടെ കൈകളിൽ നേരിട്ട് മിഠായി നൽകാൻ എന്ത് മടിയാണ് ഉള്ളതെന്നും, ഇത് കുട്ടികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതും അവഹേളിക്കുന്നതുമാണെന്നും നെറ്റിസൺസ് ചൂണ്ടിക്കാട്ടി. സംഭവത്തിൽ രാഷ്ട്രീയ വൃത്തങ്ങളിലും സോഷ്യൽ മീഡിയയിലും എം.എൽ.എക്കെതിരെ വലിയ രീതിയിലുള്ള ചർച്ചകളും പ്രതിഷേധവും ശക്തമാവുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]