വനമേഖലകളിൽ ഇനി തുറന്ന വാഹനങ്ങളിലെ സഫാരിയില്ല; ദസറയിൽ നിന്ന് ‘കാഞ്ചനെ ഒഴിവാക്കി

ബെംഗളൂരു: ദുബാരെ ആനത്താവളത്തിലുണ്ടായ അപകടത്തിൽ വനിതാ വിനോദസഞ്ചാരി കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ വന്യജീവി സഫാരികൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കർണാടക വനംവകുപ്പ്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വന്യജീവി സങ്കേതങ്ങളിൽ ഇനി മുതൽ തുറന്ന വാഹനങ്ങൾ ഉപയോഗിച്ചുള്ള സഫാരികൾ പൂർണ്ണമായും നിരോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ദുബാരെയിൽ മറ്റൊരു കൊമ്പനാനയുടെ ആക്രമണത്തെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ചരിഞ്ഞ ആനയുടെ അടിയിൽപ്പെട്ടാണ് വിനോദസഞ്ചാരി മരിച്ചത്. ഈ ദാരുണ സംഭവം വന്യജീവി വിനോദസഞ്ചാര മേഖലയിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതുറന്നിരുന്നു.

തുടർന്ന്, വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് വനം-പരിസ്ഥിതി മന്ത്രി ഈശ്വർ ഖണ്ഡ്രെയോട് മാധ്യമങ്ങൾ ആരാഞ്ഞു. ആനത്താവളങ്ങളിൽ ആനകളെയും വിനോദസഞ്ചാരികളെയും കൈകാര്യം ചെയ്യുന്നതിനായി കൃത്യമായ മാനദണ്ഡങ്ങൾ (SOP) ഉടൻ തയാറാക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി, വന്യജീവി സഫാരികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട മറ്റ് പ്രധാന തീരുമാനങ്ങളും പങ്കുവെച്ചു.

  ബെംഗളൂരു വിമാനത്താവളത്തിൽ റെക്കോർഡ് ചൂട്: പത്തു വർഷത്തിനിടയിലെ ഉയർന്ന താപനിലയിൽ മൂന്നാമത്

സംസ്ഥാനത്തെ അഞ്ച് ടൈഗർ റിസർവുകളിലും മറ്റ് സംരക്ഷിത വനമേഖലകളിലും നിലവിൽ തുറന്ന ജീപ്പുകളിലാണ് സഫാരി നടത്തുന്നതെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യം കർണാടക ചീഫ് വൈൽഡ് ലൈഫ് വാർഡനുമായി ചർച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു.

“മുൻകരുതൽ നടപടിയെന്ന നിലയിൽ, സ്റ്റീൽ ബാറുകളാൽ ബലപ്പെടുത്തിയ ടഫൻഡ് ഗ്ലാസുകൾ ഘടിപ്പിച്ചു മൂടിയ വാഹനങ്ങൾ മാത്രമേ ഇനി മുതൽ സഫാരിക്ക് ഉപയോഗിക്കൂ എന്ന് ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. നമ്മുടെ സംരക്ഷിത വനമേഖലകൾ സന്ദർശിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകമെമ്പാടു നിന്നും എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നത്. ഇതിനായി കർശന നിർദേശങ്ങൾ നൽകിക്കഴിഞ്ഞു,” മന്ത്രി വ്യക്തമാക്കി.

  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം: വരുന്നു 11 മേൽപാലങ്ങള്‍ കൂടി; മന്ത്രിസഭയുടെ അംഗീകാരം

ഇതിനുപുറമെ, എല്ലാ സഫാരി വാഹനങ്ങളിലും നിർബന്ധമായും ഫസ്റ്റ് എയ്ഡ് കിറ്റുകൾ ഉണ്ടായിരിക്കണമെന്നും, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സഫാരി കേന്ദ്രങ്ങൾക്ക് സമീപം ആംബുലൻസ് സൗകര്യം ഏർപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു.

ആന ‘കാഞ്ചന്’ വിലക്ക്

ദുബാരെയിലെ അപകടത്തിന് കാരണക്കാരനായ ‘കാഞ്ചൻ’ എന്ന ആനയെ ചരിത്രപ്രസിദ്ധമായ മൈസൂരു ദസറ ഘോഷയാത്രയിൽ നിന്ന് ഒഴിവാക്കിയതായും മന്ത്രി അറിയിച്ചു. കാഞ്ചന്റെ ആക്രമണ സ്വഭാവമാണ് ഒരു വിനോദസഞ്ചാരിയുടെ മരണത്തിനും മറ്റൊരു ആനയുടെ ജീവഹാനിക്കും കാരണമായത്.

“മുമ്പ് ദസറ ഘോഷയാത്രകളിൽ കാഞ്ചൻ പങ്കെടുത്തിരുന്നു. എന്നാൽ ഇനി അതിനെ ഘോഷയാത്രയ്ക്കുള്ള ആനകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഞാൻ നിർദേശം നൽകിയിട്ടുണ്ട്. അതോടൊപ്പം, ദസറ ഘോഷയാത്രയ്ക്കിടയിൽ പൊതുജനങ്ങൾ ആനകളുടെ അടുത്തേക്ക് വരുന്നത് തടയാൻ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ തയാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും” ഈശ്വർ ഖണ്ഡ്രെ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമല്ല; സോന നേരിട്ടത് ക്രൂരമായ അവഗണനയും ബുദ്ധിമുട്ടുകളും!! ഗർഭിണി മരിച്ചത് ആസൂത്രിത കൊലപാതകമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us