ന്യൂഡൽഹി: ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് തന്നെ നീക്കിയ നടപടിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് രംഗത്ത്. ഒരു വിദേശ പരിശീലകനെ നിയമിക്കുന്നതിന് വേണ്ടിയാണ് തന്നെ മാറ്റിയതെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ശ്രീജേഷിന്റെ വൈകാരികമായ പ്രതികരണം.
തന്റെ നേതൃത്വത്തിന് കീഴിൽ ഇന്ത്യൻ ജൂനിയർ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ശ്രീജേഷ് ചൂണ്ടിക്കാട്ടി. ജൂനിയർ ലോകകപ്പിലെ വെങ്കല മെഡൽ ഉൾപ്പെടെ അഞ്ച് മെഡലുകൾ തന്റെ പരിശീലന കാലയളവിൽ ടീം സ്വന്തമാക്കിയിരുന്നു. മോശം പ്രകടനത്തിന്റെ പേരിൽ പരിശീലകർ പുറത്താക്കപ്പെടുന്നത് സാധാരണമാണെങ്കിലും, ഒരു വിദേശിക്ക് വഴിയൊരുക്കാൻ വേണ്ടി തന്നെ മാറ്റുന്നത് ആദ്യത്തെ സംഭവമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
“മോശം പ്രകടനങ്ങൾക്ക് ശേഷം പരിശീലകരെ പുറത്താക്കിയതായി ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ഒരു വിദേശ പരിശീലകന് വേണ്ടി ഞാൻ നീക്കം ചെയ്യപ്പെടുന്നത് ഇതാദ്യമായാണ്. ഒന്നര വർഷത്തെ സേവനത്തിന് ശേഷം എന്റെ പരിശീലക കരിയർ ഇവിടെ അവസാനിക്കുകയാണെന്ന് തോന്നുന്നു,” ശ്രീജേഷ് കുറിച്ചു. ഇന്ത്യൻ ഹോക്കിയിലെ ഇതിഹാസ താരം തന്നെ ഇത്തരമൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയത് കായിക ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ശ്രീജേഷിന്റെ ആരോപണങ്ങളിൽ ഹോക്കി ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
