ബെംഗളൂരു: ധർമസ്ഥല ഗ്രാമത്തിൽ നടന്നതായി പറയപ്പെടുന്ന കൂട്ടക്കബറടക്ക കേസിന്റെ അന്വേഷണ ഭാഗമായി കുഴിയെടുക്കാനും കാട് തെളിക്കാനും എത്തിയ തൊഴിലാളികളുടെ കൂലിയും മണ്ണുമാന്തി യന്ത്രത്തിന്റെ വാടകയും മാസങ്ങൾ കഴിഞ്ഞിട്ടും നൽകിയില്ലെന്ന് പരാതി. പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) നിർദ്ദേശപ്രകാരം നടത്തിയ ഈ പ്രവൃത്തികളുടെ ലക്ഷക്കണക്കിന് രൂപയുടെ ബില്ലുകളാണ് ഇപ്പോഴും കുടിശ്ശികയായി കിടക്കുന്നത്.
സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 2025 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി ധർമസ്ഥല ഗ്രാമത്തിലെ വനമേഖലകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മനുഷ്യരവശേഷിപ്പുകൾക്കായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനായി ആവശ്യമായ തൊഴിലാളികളെയും മണ്ണുമാന്തി യന്ത്രങ്ങളെയും കാട് വെട്ടിത്തെളിക്കാനുള്ള മറ്റ് സാമഗ്രികളെയും എസ്‌ഐടിയുടെ അഭ്യർത്ഥനപ്രകാരം ധർമസ്ഥല ഗ്രാമപഞ്ചായത്താണ് ഏർപ്പാടാക്കിയത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം, കുഴിയെടുക്കാൻ എത്തിയ തൊഴിലാളികളുടെ കൂലിയിനത്തിൽ 1.06 ലക്ഷം രൂപയും മണ്ണുമാന്തി യന്ത്രത്തിന്റെ വാടകയായി 71,500 രൂപയും മറ്റ് ഉപകരണങ്ങൾ വിതരണം ചെയ്ത വകയിൽ 24,000 രൂപയുമാണ് നൽകാനുള്ളത്. പഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് ഈ തുക നൽകാൻ കഴിയില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് നിർദ്ദേശം നൽകിയതോടെ ഗ്രാമപഞ്ചായത്ത് ഈ ബില്ലുകൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
എന്നാൽ, പണം നൽകാനുള്ള വിവരം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് എസ്‌ഐടി മേധാവി പ്രണബ് മൊഹന്തി പ്രതികരിച്ചു. തൊഴിലാളികൾക്ക് നൽകാനുള്ള തുക തീർച്ചയായും വിതരണം ചെയ്യേണ്ടതാണെന്നും ഇക്കാര്യത്തിൽ സർക്കാരുമായി ചർച്ച നടത്തി ഉടൻ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]