ബെംഗളൂരു: കർണാടകയിലെ ഗ്രാമീണ മേഖലകളിൽ രൂക്ഷമാകുന്ന കുടിവെള്ളക്ഷാമം നേരിടുന്നതിനായി സർക്കാർ 72 കോടി രൂപ കൂടി അധികമായി അനുവദിച്ചു. ഇതോടെ ഈ വർഷം മാർച്ച് മുതൽ കുടിവെള്ള പദ്ധതികൾക്കായി സംസ്ഥാന സർക്കാർ നീക്കിവെച്ച ആകെ തുക 208.67 കോടി രൂപയായതായി പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ അറിയിച്ചു.
അടിയന്തര കുടിവെള്ള വിതരണ പദ്ധതികൾ നടപ്പിലാക്കുന്നതിനും മുമ്പ് പൂർത്തിയാക്കിയ പ്രവൃത്തികളുടെ കുടിശ്ശിക തീർക്കുന്നതിനുമായാണ് ഈ തുക വിനിയോഗിക്കുക. കർണാടക ഭൗമശാസ്ത്രപരമായി ഒരു അർദ്ധ വരണ്ട മേഖലയാണെന്നും വേനൽക്കാലത്ത് ജലസ്രോതസ്സുകൾ വറ്റുന്നതും കുഴൽക്കിണറുകളിലെ ജലലഭ്യത കുറയുന്നതും ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നും മന്ത്രി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ലഭ്യമായ ഗ്രാന്റ് ഉപയോഗിച്ച് നിലവിലുള്ള കുഴൽക്കിണറുകളുടെ ആഴം കൂട്ടുന്നതിനും വൃത്തിയാക്കുന്നതിനും (Flushing) മുൻഗണന നൽകാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജലസ്രോതസ്സുകൾ ഇല്ലാത്ത ഇടങ്ങളിൽ സ്വകാര്യ കുഴൽക്കിണറുകൾ വാടകയ്‌ക്കെടുക്കാനോ ടാങ്കറുകൾ വഴി വെള്ളം എത്തിക്കാനോ അനുമതി നൽകി. അത്യാവശ്യ ഘട്ടങ്ങളിൽ ജിയോളജിസ്റ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ കുഴൽക്കിണറുകൾ നിർമ്മിക്കാനും പൈപ്പ് ലൈനുകൾ സ്ഥാപിക്കാനും അനുമതിയുണ്ട്.
അതേസമയം, കലബുറഗി ജില്ലയിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാൻ മഹാരാഷ്ട്രയിൽ നിന്ന് വെള്ളം വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി. കലബുറഗി നഗരത്തിലും അഫ്സൽപൂർ, ആലന്ദ് തുടങ്ങിയ പ്രദേശങ്ങളിലും വരൾച്ചാ ഭീഷണി നിലനിൽക്കുന്നതിനാൽ അടിയന്തര ഇടപെടൽ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]