ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത കുതിപ്പ് നടത്തിയ വിജയ്യുടെ തമിഴക വെട്രി കഴകവും (ടിവികെ) കോൺഗ്രസും കൈകോർക്കുന്നു. തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടിവികെയ്ക്ക് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. സഖ്യത്തിന്റെ ഭാഗമായി പുതിയ സർക്കാരിൽ രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യം കോൺഗ്രസ് മുന്നോട്ട് വെക്കുമെന്നാണ് സൂചന. ഇതോടെ ദ്രാവിഡ രാഷ്ട്രീയത്തിലെ വമ്പന്മാരായ ഡിഎംകെയെയും എഐഎഡിഎംകെയെയും അപ്രസക്തമാക്കി തമിഴ് മണ്ണിൽ പുതിയൊരു ഭരണകൂടം അധികാരത്തിലേറാൻ വഴിയൊരുങ്ങിയിരിക്കുകയാണ്.
പാർട്ടി രൂപീകരിച്ച് കേവലം രണ്ട് വർഷത്തിനുള്ളിൽ നേരിട്ട ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ വൻ തേരോട്ടമാണ് വിജയ് നയിക്കുന്ന ടിവികെ നടത്തിയത്. ആകെയുള്ള 234 സീറ്റുകളിൽ 107 ഇടങ്ങളിൽ വിജയിച്ച് ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തോടെയാണ് വിജയ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പെരമ്പൂർ മണ്ഡലത്തിൽ ഡിഎംകെയുടെ കരുത്തനായ നേതാവ് ആർ.ഡി. ശേഖറിനെ 53,715 വോട്ടുകൾക്കാണ് വിജയ് പരാജയപ്പെടുത്തിയത്. വിജയ് 1,20,365 വോട്ടുകൾ നേടിയപ്പോൾ ശേഖറിന് 66,650 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. തിരുച്ചിറപ്പള്ളി ഈസ്റ്റിലും വിജയ് തന്റെ സ്വാധീനം തെളിയിച്ചു. 91,381 വോട്ടുകൾ നേടിയ വിജയ്, 27,416 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഡിഎംകെയുടെ എസ്. ഇനിഗോ ഇരുഡയരാജിനെ പരാജയപ്പെടുത്തി.
സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ ശക്തികളെ നിഷ്പ്രഭമാക്കുന്ന കാഴ്ചയാണ് ഫലം വന്നപ്പോൾ കണ്ടത്. നിലവിൽ ഭരിക്കുന്ന ഡിഎംകെയും കോൺഗ്രസും ഉൾപ്പെട്ട സഖ്യത്തിന് വെറും 73 സീറ്റുകൾ മാത്രമാണ് നേടാനായത്. ഇതിൽ ഡിഎംകെ 59 സീറ്റും കോൺഗ്രസ് അഞ്ച് സീറ്റും സ്വന്തമാക്കി. എഐഎഡിഎംകെ സഖ്യത്തിന് 52 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തമിഴ്നാട് രാഷ്ട്രീയത്തെ ഞെട്ടിച്ച മറ്റൊരു ഫലം കൊളത്തൂർ മണ്ഡലത്തിലേതായിരുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ തട്ടകത്തിൽ ടിവികെ നേതാവ് വി.എസ്. ബാബു 8,795 വോട്ടുകൾക്ക് അട്ടിമറിച്ചു.
ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താൻ ടിവികെയ്ക്ക് ഇനി 11 പേരുടെ കൂടി പിന്തുണ ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് നിർണ്ണായക നീക്കവുമായി വിജയ് കോൺഗ്രസിന് കത്തയച്ചത്. കോൺഗ്രസ് പിന്തുണ അറിയിച്ചതോടെ തമിഴ്നാട്ടിൽ ടിവികെ സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പായി. രണ്ട് മന്ത്രിസ്ഥാനങ്ങൾ എന്ന കോൺഗ്രസിന്റെ ആവശ്യം ടിവികെ അംഗീകരിക്കാനാണ് സാധ്യത. വരും ദിവസങ്ങളിൽ സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും മന്ത്രിസഭാ രൂപീകരണ ചർച്ചകളും ചെന്നൈയിൽ നടക്കും.
