ബെംഗളൂരു: നഗരത്തിൽ തുടരുന്ന കഠിനമായ ചൂട് ബിബിഎംപിയിലെ (ബൃഹത് ബെംഗളൂരു മഹാനഗര പാലിക) ശുചീകരണ തൊഴിലാളികളുടെ (പൗരകാർമികർ) ജീവിതം ദുസഹമാക്കുന്നു. മതിയായ വിശ്രമ സൗകര്യങ്ങളോ ശുദ്ധജലമോ ലഭിക്കാതെ ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം ചൂണ്ടിക്കാട്ടി ബിബിഎംപി പൗരകാർമിക സംഘ ചീഫ് കമ്മീഷണർ രാജേന്ദ്ര ചോലന് പരാതി സമർപ്പിച്ചു. തൊഴിലാളികളിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നും നിലവിലെ കാലാവസ്ഥ അവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും യൂണിയൻ വ്യക്തമാക്കുന്നു.
രാവിലെ 6:30 മുതൽ ഉച്ചയ്ക്ക് 2:30 വരെ വിശ്രമമില്ലാതെ വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്നതാണ് പൗരകാർമികരെ പ്രതിസന്ധിയിലാക്കുന്നത്. ആഴ്ചയിൽ ഏഴു ദിവസവും ഇവർക്ക് ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്നും ദേശീയ അവധി ദിനങ്ങളോ ഉത്സവ അവധികളോ പോലും ഇവർക്ക് ലഭിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. പുറംജോലികളിൽ ഏർപ്പെടുന്ന ഇവർക്ക് തണലേൽക്കാൻ പ്രത്യേക ഷെൽട്ടറുകളോ വിശ്രമമുറികളോ മിക്കയിടങ്ങളിലും ലഭ്യമല്ല. ഈ സാഹചര്യം കണക്കിലെടുത്ത് ഉച്ചയ്ക്ക് ശേഷമുള്ള ജോലി ഒഴിവാക്കി പകുതി ദിവസത്തെ പ്രവൃത്തി സമയം നിശ്ചയിക്കണമെന്നാണ് പ്രധാന ആവശ്യം.
ജോലിക്കിടയിൽ കുടിക്കാനാവശ്യമായ ശുദ്ധജലം, ഒ.ആർ.എസ് ലായനി, മോര് തുടങ്ങിയ പാനീയങ്ങൾ അതോറിറ്റി വിതരണം ചെയ്യണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. കൂടാതെ വെയിലിനെ പ്രതിരോധിക്കാനായി തൊപ്പി, കുട, കണ്ണിന് സംരക്ഷണം നൽകുന്ന ഗ്ലാസുകൾ തുടങ്ങിയവയും മറ്റ് സുരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കണമെന്നും നിർമ്മല എം-ന്റെ നേതൃത്വത്തിലുള്ള യൂണിയൻ കമ്മീഷണറോട് ആവശ്യപ്പെട്ടു. നിലവിൽ സെൻട്രൽ സിറ്റി കോർപ്പറേഷനാണ് പരാതി നൽകിയതെങ്കിലും നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും സമാനമായ അവസ്ഥയാണെന്ന് തൊഴിലാളികൾ പറയുന്നു. വരും ദിവസങ്ങളിൽ നഗരത്തിലെ മറ്റ് കോർപ്പറേഷൻ കമ്മീഷണർമാർക്കും സമാനമായ നിവേദനങ്ങൾ സമർപ്പിക്കാനാണ് യൂണിയന്റെ തീരുമാനം.
അതേസമയം, രാജ്യത്തെ മറ്റ് നഗരങ്ങൾ കടുത്ത ചൂടിനെ നേരിടാൻ ഇതിനോടകം തന്നെ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഹൈദരാബാദിൽ ഗതാഗത നിയന്ത്രിക്കുന്ന പോലീസുകാർക്കായി പ്രധാന ജംഗ്ഷനുകളിൽ മിസ്റ്റ് ഫാനുകൾ സ്ഥാപിച്ചിട്ടുണ്ട്. ചെന്നൈയിൽ യാത്രക്കാർക്കും തൊഴിലാളികൾക്കുമായി 40-ഓളം സ്ഥലങ്ങളിൽ പച്ചനിറത്തിലുള്ള തണൽ പന്തലുകൾ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ എയർകണ്ടീഷൻ ചെയ്ത പ്രത്യേക വിശ്രമമുറികളും ചെന്നൈ നഗരസഭ സജ്ജീകരിച്ചിട്ടുണ്ട്. ഡൽഹിയിൽ ഡിടിസി ബസുകളിൽ സൗജന്യ തണുത്ത വെള്ളം വിതരണം ചെയ്യാനും ഉച്ചയ്ക്ക് 12 മുതൽ 3 മണി വരെയുള്ള സമയത്ത് പുറംജോലികൾ നിർത്തിവയ്ക്കാനും സർക്കാർ ഉത്തരവിട്ടിരുന്നു. അയൽ സംസ്ഥാനങ്ങളിലെ ഇത്തരം മാതൃകകൾ ബെംഗളൂരുവിലും നടപ്പിലാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
