ലഖ്‌നൗ: മീററ്റിൽ വിവാഹേതര ബന്ധം എതിർത്ത ഭാര്യയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി. ലിസാരി ഗേറ്റ് സ്വദേശിനി കൗസറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സാഖിബിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം മോഷണശ്രമത്തിനിടെ നടന്ന അക്രമമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച പ്രതിയെ, മൊഴികളിലെ പൊരുത്തക്കേടുകളും അമിതാഭിനയവുമാണ് കുടുക്കിയത്.
അഭിനയം പാളി, പോലീസ് പിടികൂടി
വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് കൗസറിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ മോഷ്‌ടാവ് ഭാര്യയെ ആക്രമിച്ചെന്നായിരുന്നു സാഖിബ് പോലീസിന് നൽകിയ പ്രാഥമിക മൊഴി. ഭാര്യയുടെ മരണത്തിൽ അങ്ങേയറ്റം ദുഃഖിതനാണെന്ന് കാണിക്കാൻ പോലീസ് സാന്നിധ്യത്തിൽ ഇയാൾ ബോധപൂർവ്വം കരയുകയും ബഹളം വെക്കുകയും ചെയ്തിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ ഓരോ തവണയും ഇയാൾ മൊഴികൾ മാറ്റിപ്പറഞ്ഞത് പോലീസിൽ സംശയമുണ്ടാക്കി. തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് സാഖിബ് കുടുങ്ങിയത്.
മക്കളെ ഭീഷണിപ്പെടുത്തി സാക്ഷി പറഞ്ഞു
കൃത്യം നടക്കുമ്പോൾ ദമ്പതികളുടെ മൂന്ന് പെൺമക്കളും വീട്ടിലുണ്ടായിരുന്നു. വീട്ടിൽ കള്ളൻ കയറിയതാണെന്ന് പോലീസിനോട് പറയാൻ സാഖിബ് കുട്ടികളെ ഭീഷണിപ്പെടുത്തി പഠിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തി.
ക്രൂരമായ കൊലപാതകം
മറ്റൊരു സ്ത്രീയുമായുള്ള സാഖിബിന്റെ ബന്ധത്തെച്ചൊല്ലി ദമ്പതികൾക്കിടയിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നു. സംഭവദിവസവും ഇതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായി. തുടർന്ന് പുലർച്ചെ കൗസർ ഉറങ്ങിക്കിടക്കുമ്പോൾ പേപ്പർ കട്ടർ ഉപയോഗിച്ച് സാഖിബ് കഴുത്തറുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
