ശൗചാലയങ്ങളുടെ അഭാവം മൂലം നദീതീരത്തെ ആശ്രയിക്കേണ്ടി വന്ന ഗ്രാമവാസിക്ക് മുതലയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഉത്തര കന്നഡ ജില്ലയിലെ ദണ്ഡേലി താലൂക്കിലെ കുലാഗി റോഡിലാണ് സംഭവം. കുലാഗി സ്വദേശിയായ ആനന്ദ് മന്നവദ്ദർ (42) ആണ് അത്ഭുതകരമായി മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
കുലാഗി റോഡിന് സമീപത്തെ കാളി നദിയുടെ തീരത്ത് മലമൂത്രവിസർജ്ജനത്തിന് ഇരിക്കുമ്പോഴാണ് നദിയിൽ നിന്ന് പാഞ്ഞെത്തിയ മുതല ആനന്ദിനെ ആക്രമിച്ചത്. ആനന്ദിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ മുതലയെ തുരത്തുകയായിരുന്നു. ആനന്ദിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുകളുണ്ട്. ഇദ്ദേഹത്തെ ദണ്ഡേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്തെ പൊതുശൗചാലയങ്ങൾ ശരിയായി പരിപാലിക്കാത്തതാണ് ഇത്തരം അപകടങ്ങൾക്ക് വഴിയൊരുക്കുന്നതെന്ന് ഗ്രാമവാസികൾ ആരോപിച്ചു. ശൗചാലയങ്ങൾ ഉപയോഗശൂന്യമായതോടെ നദീതീരത്തെ ആശ്രയിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന് നാട്ടുകാർ പറയുന്നു. മുതലകളുടെ സാന്നിധ്യമുള്ള നദീതീരത്തേക്ക് ജനങ്ങൾക്ക് പോകേണ്ടി വരുന്നത് പ്രാദേശിക ഭരണകൂടത്തിന്റെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി ജനങ്ങൾ രോഷത്തിലാണ്. ഇതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശവാസികൾക്ക് ആവശ്യമായ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]