ബെംഗളൂരു: പുതിയ ഓർഡർ ഉണ്ടെന്ന് വിശ്വസിപ്പിച്ച് വീട്ടിൽ നിന്ന് വിളിച്ചിറക്കിയ യുവാവിനെ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് ക്രൂരമായി കൊലപ്പെടുത്തി. കോലാർ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ബീഡി കോളനിയിലെ താമസക്കാരനായ സൽമാൻ പാഷ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഓട്ടോ ഡ്രൈവർ അബ്ദുൾ റാഷിദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
സോഫ നിർമ്മാണത്തിലും അറ്റകുറ്റപ്പണിയിലും ഏർപ്പെട്ടിരുന്ന സൽമാൻ പാഷയെ ഏപ്രിൽ 27-ന് രാത്രി 11:30-ഓടെയാണ് പരിചയക്കാരായ ചിലർ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയത്. പുതിയ സോഫയുടെ ഓർഡർ ലഭിച്ചിട്ടുണ്ടെന്നും അളവെടുക്കാൻ വരണമെന്നും പറഞ്ഞാണ് ഇവർ സൽമാനെ ഓട്ടോയിൽ കയറ്റിയത്. തുടർന്ന് എപിഎംസി മാർക്കറ്റിന് സമീപമുള്ള ലക്ഷ്മി ബാറിലെത്തിയ സംഘം മദ്യപാനത്തിൽ ഏർപ്പെട്ടു. ഇതിനിടെ സൽമാനും അബ്ദുൾ റാഷിദും തമ്മിൽ നിസ്സാരമായ ഒരു കാര്യത്തിന് തർക്കം ഉടലെടുക്കുകയായിരുന്നു. മദ്യത്തിനും കഞ്ചാവിനും അടിമയായ അബ്ദുൾ റാഷിദ് ലഹരിമൂത്ത അവസ്ഥയിൽ സൽമാനെ കല്ലുകൊണ്ട് അടിക്കുകയും പിന്നീട് കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. മാരകമായി പരിക്കേറ്റ സൽമാൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ നഗർ പോലീസ്, കൊലപാതകത്തിന് ശേഷം സ്ഥലത്ത് തന്നെ മദ്യപിച്ച് ലഹരിയിൽ കിടന്നിരുന്ന പ്രതി അബ്ദുൾ റാഷിദിനെ പിടികൂടി. പരിക്കേറ്റ പ്രതി നിലവിൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. തന്റെ മകനെ കള്ളം പറഞ്ഞ് വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സൽമാന്റെ മാതാപിതാക്കളായ ഖാദർ പാഷയും ഷക്കീലയും കണ്ണീരോടെ പറഞ്ഞു. ജില്ലയിൽ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം വർധിക്കുന്നതാണ് ഇത്തരം അക്രമങ്ങൾക്ക് പിന്നിലെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]