പാലക്കാട്: സിനിമയിൽ നിന്നും സ്റ്റേജ് ഷോകളിൽ നിന്നും താത്കാലികമായി വിട്ടുനിൽക്കാൻ തീരുമാനിച്ചതായി പാലക്കാട് മണ്ഡലത്തിലെ നിയുക്ത എംഎൽഎ രമേഷ് പിഷാരടി. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കവെയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ നിലപാടും ഭാവി പദ്ധതികളും വ്യക്തമാക്കിയത്. വരാനിരിക്കുന്ന അഞ്ചുവർഷക്കാലം പൂർണ്ണമായും പാലക്കാട്ടെ ജനങ്ങൾക്കും മണ്ഡലത്തിന്റെ വികസനത്തിനുമായി മാറ്റിവയ്ക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ പ്രധാന ഉപജീവനമാർഗ്ഗമായിരുന്നു സിനിമാഭിനയമെന്നും എന്നാൽ ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനായി ഇത് ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. അഭിനയം നിർത്തുമ്പോൾ സ്വാഭാവികമായും വരുമാനത്തിൽ കുറവുണ്ടാകുമെന്നും അത്തരമൊരു സാഹചര്യത്തിൽ ജീവിതരീതി ലളിതമാക്കി മുന്നോട്ട് പോകാനാണ് നിശ്ചയിച്ചിട്ടുള്ളതെന്നും പിഷാരടി കൂട്ടിച്ചേർത്തു. കലാരംഗത്തെ തിരക്കുകൾ ജനസേവനത്തിന് തടസ്സമാകരുത് എന്ന നിർബന്ധബുദ്ധിയാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട്ടെ വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും മണ്ഡലത്തിലെ ഓരോ പ്രശ്നങ്ങളിലും സജീവമായി ഇടപെടുന്ന ഒരു ജനപ്രതിനിധിയായി താൻ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. രമേഷ് പിഷാരടിയുടെ ഈ വേറിട്ട തീരുമാനം രാഷ്ട്രീയ-സിനിമാ വൃത്തങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
