മുംബൈ: മഹാരാഷ്ട്രയിലെ മുസ്‌ലിം സമുദായത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും അനുവദിച്ചിരുന്ന അഞ്ച് ശതമാനം സംവരണം സംസ്ഥാന സർക്കാർ ഔദ്യോഗികമായി റദ്ദാക്കി. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഓർഡിനൻസ് കാലാവധി അവസാനിച്ചതും വിഷയത്തിൽ കോടതിയുടെ ഇടക്കാല സ്റ്റേ നിലനിൽക്കുന്നതുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
മുൻപ് അധികാരത്തിലിരുന്ന കോൺഗ്രസ് – എൻസിപി സഖ്യസർക്കാരാണ് മറാത്ത വിഭാഗത്തിന് 16 ശതമാനവും മുസ്‌ലിം വിഭാഗത്തിന് അഞ്ച് ശതമാനവും സംവരണം അനുവദിച്ച് ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നത്. ‘പ്രത്യേക പിന്നാക്ക വിഭാഗം (എ)’ എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തിയായിരുന്നു സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംവരണം ഏർപ്പെടുത്തിയിരുന്നത്.
2014 മുതൽ ഈ വിഷയവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ സർക്കാർ തീരുമാനങ്ങളും സർക്കുലറുകളും പുതിയ ഉത്തരവോടെ പിൻവലിച്ചു. ഈ ഉത്തരവ് നിലവിൽ വന്നതോടെ മുസ്‌ലിം വിഭാഗത്തിന് ഈ പ്രത്യേക വിഭാഗത്തിന് കീഴിൽ ഇനിമുതൽ ജാതി സർട്ടിഫിക്കറ്റുകളോ, നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റുകളോ നൽകുന്നത് നിർത്തിവെച്ചിട്ടുണ്ട്. മുൻപ് സംവരണത്തിന്റെ ആനുകൂല്യം ലഭിച്ചിരുന്നവർക്ക് ഇത് വലിയ തിരിച്ചടിയാകും. മഹാരാഷ്ട്രയിലെ രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ വലിയ ചർച്ചകൾക്ക് വഴിമാറുന്ന ഒരു തീരുമാനമാണിത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]