ബെംഗളൂരു: ഗൃഹാതുരത്വം ഉണർത്തുന്ന മസാല ദോശയുടെ രുചിയും ചൂടുള്ള ഫിൽട്ടർ കോഫിയും നഗരത്തിലെ ഓട്ടോ സവാരിയുമായി ബെംഗളൂരുവിന്റെ പ്രാദേശിക തനിമ ആസ്വദിച്ച് ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ. തിങ്കളാഴ്ച വൈകുന്നേരം ബെംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയ്ക്കൊപ്പമാണ് 39-കാരനായ സെർജിയോ ഗോർ നഗരം ചുറ്റാനിറങ്ങിയത്.
ഇന്ദിരാനഗറിലെ പ്രശസ്തമായ റെസ്റ്റോറന്റിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സാങ്കേതിക-നവീന പങ്കാളിത്തത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഇടക്കാല വ്യാപാര കരാറിന് ശേഷമുള്ള ഇന്ത്യ-യുഎസ് സഹകരണത്തെക്കുറിച്ചായിരുന്നു പ്രധാന ചർച്ചയെന്ന് തേജസ്വി സൂര്യ എക്‌സിൽ കുറിച്ചു.
https://x.com/USAmbIndia/status/2023456675907486095?s=20
ബെംഗളൂരുവിന് അമേരിക്കയുമായുള്ള ശക്തമായ ബന്ധത്തെക്കുറിച്ച് തേജസ്വി സൂര്യ ചില പ്രധാന കണക്കുകൾ പങ്കുവെച്ചു:
ബെംഗളൂരുവിൽ നിലവിൽ 700-ലധികം അമേരിക്കൻ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയുടെ സോഫ്റ്റ്‌വെയർ കയറ്റുമതിയുടെ 43 ശതമാനവും ബെംഗളൂരുവിൽ നിന്നാണ്. രാജ്യത്തെ ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകളുടെ (GCCs) 40 ശതമാനവും ഈ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബെംഗളൂരുവിന്റെ ദീർഘകാലമായുള്ള ആവശ്യപ്രകാരം നഗരത്തിൽ ഒരു അമേരിക്കൻ കോൺസുലേറ്റ് ആരംഭിക്കാനുള്ള പദ്ധതിയും യുഎസ് പ്രഖ്യാപിച്ചിട്ടുണ്ട്.
രുചികരമായ ഭക്ഷണത്തിനും ചർച്ചകൾക്കും ശേഷം സാധാരണക്കാരനെപ്പോലെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്താണ് സ്ഥാനപതി മടങ്ങിയത്. ബെംഗളൂരുവിന്റെ ഊർജ്ജസ്വലതയും വികസനവും തന്നെ അതിശയിപ്പിച്ചതായി അദ്ദേഹം പ്രതികരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]