ബെംഗളൂരു: തന്റെ രാഷ്ട്രീയ ജീവിതം കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും രൂപപ്പെട്ടതാണെന്നും, ഭാവിയെക്കുറിച്ച് കോൺഗ്രസ് നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാർട്ടിയിൽ നിലനിൽക്കുന്ന ആശയക്കുഴപ്പത്തിനിടെയാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ശിവകുമാറിന്റെ പരാമർശം.
വൊക്കലിഗ സമുദായത്തിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘ഉദ്യമി വൊക്കലിഗ-എഫ്‌സി എക്‌സ്‌പോ 2025’ എന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തെക്കൻ കർണാടകയിൽ കാര്യമായ സ്വാധീനമുള്ള വൊക്കലിഗ സമുദായത്തിൽ നിന്നുള്ളയാളാണ് ശിവകുമാർ
എന്റെ കഠിനാധ്വാനം കൊണ്ടാണ് ഞാൻ ഇവിടെ വരെ എത്തിയത്. എട്ടു തവണ എംഎൽഎയായി പ്രവർത്തിച്ചു. ബെംഗളൂരുവിലെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു. ഈ സ്ഥാനത്തെത്താൻ ഞാൻ ഒരുപാട് വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. ഇപ്പോൾ ഞാനിവിടെയുണ്ട്. എന്റെ ഭാവിയെക്കുറിച്ച് കോൺഗ്രസ് നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്ന് ആത്മവിശ്വാസമുണ്ട്’ – ശിവകുമാർ പറഞ്ഞു.
‘രാഷ്ട്രീയ കാരണങ്ങളാലുണ്ടായ ജയിൽവാസത്തിനിടെ പാർട്ടികൾക്കും സമുദായങ്ങൾക്കും അതീതമായി ആളുകൾ എനിക്കുവേണ്ടി പ്രാർഥിച്ചു. പ്രയത്നങ്ങൾ പരാജയപ്പെട്ടേക്കാം, പക്ഷേ പ്രാർഥനകൾ ഒരിക്കലും പരാജയപ്പെടില്ല’ – ശിവകുമാർ പറഞ്ഞു.
2019 സെപ്റ്റംബറിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. കോൺഗ്രസ് സർക്കാരിന്റെ അഞ്ചു വർഷ ഭരണകാലാവധിയുടെ പകുതി നവംബർ 20-ന് പിന്നിട്ടതിനു ശേഷം, മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ഭരണകക്ഷിയിലെ ആശയക്കുഴപ്പം രൂക്ഷമായിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]