ബെംഗളൂരു : കർണാടക കോൺഗ്രസിലെ അധികാരപ്പോരിന് വീണ്ടും ചൂടുപകർന്ന് നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ. സർക്കാർ രണ്ടരവർഷം പൂർത്തിയാകുമ്പോൾ മുഖ്യമന്ത്രിസ്ഥാനം കൈമാറണമെന്ന് ധാരണയുണ്ടെന്ന വാദം അദ്ദേഹം തള്ളിക്കളഞ്ഞു. അങ്ങനെയൊരു ധാരണയില്ലെന്നുപറഞ്ഞ സിദ്ധരാമയ്യ അഞ്ചുവർഷവും മുഖ്യമന്ത്രിയായി തുടരുമെന്ന് വ്യക്തമാക്കി.
വെള്ളിയാഴ്ച, നിയമസഭയുടെ ശീതകാലസമ്മേളനത്തിന്റെ അവസാനദിവസത്തെ ചർച്ചയ്ക്കിടയിലാണ് സിദ്ധരാമയ്യ അധികാരക്കൈമാറ്റത്തെ പൂർണമായും തള്ളിക്കളഞ്ഞത്. വടക്കൻ കർണാടകത്തിലെ വികസനവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടയിൽ ബിജെപി അംഗങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യത്തിനാണ്, താൻ മുഖ്യമന്ത്രിയായി തുടരുകതന്നെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ഹൈക്കമാൻഡ് മറിച്ചുതീരുമാനിക്കുംവരെ തുടരുമെന്നുപറഞ്ഞ സിദ്ധരാമയ്യ ഹൈക്കമാൻഡ് തനിക്ക് അനുകൂലമാണെന്ന് കരുതുന്നതായി അവകാശപ്പെട്ടു.
രണ്ടരവർഷം കഴിയുമ്പോൾ മുഖ്യമന്ത്രിസ്ഥാനം തനിക്കുനൽകണമെന്ന് നേരത്തേയുള്ള വാക്ക് പാലിക്കണമെന്നാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആവശ്യമുന്നയിക്കുന്നത്. സർക്കാർ അധികാരമേൽക്കുമ്പോൾ ഇങ്ങനെയൊരു ധാരണയുണ്ടാക്കിയിരുന്നതായാണ് വാദം.
രണ്ടരവർഷം പിന്നിട്ടതോടെ അധികാരത്തർക്കം രൂക്ഷമായിരുന്നു. നിയമസഭാസമ്മേളനത്തിന് മുന്നോടിയായി ഹൈക്കമാൻഡ് ഇടപെട്ട് വെടിനിർത്തലുണ്ടാക്കിയതാണ്. ഇരുനേതാക്കളും പരസ്പരം പ്രാതൽവിരുന്ന് നൽകി ഐക്യസന്ദേശം പകർന്നു. നിയമസഭാ സമ്മേളനം അവസാനിക്കുന്ന ദിവസമാണ് സിദ്ധരാമയ്യ പുതിയ വെടിപൊട്ടിച്ചതെന്നത് ശ്രദ്ധേയമായി.
ഈസമയം ഡി.കെ. ശിവകുമാർ സഭയിലുണ്ടായിരുന്നില്ല. ഉത്തര കന്നഡയിൽ ക്ഷേത്ര ദർശനത്തിലായിരുന്നു വെള്ളിയാഴ്ച ശിവകുമാർ. വ്യാഴാഴ്ച വൈകീട്ട് സിദ്ധരാമയ്യപക്ഷക്കാരായ ഒരുവിഭാഗം മന്ത്രിമാരും എംഎൽഎമാരും പങ്കെടുത്ത അത്താഴവിരുന്ന് നടന്നിരുന്നു. മന്ത്രി സതീഷ് ജാർക്കിഹോളിയുടെ ബെളഗാവിയിലെ വീട്ടിൽനടന്ന വിരുന്നിൽ സിദ്ധരാമയ്യയും പങ്കെടുത്തു. ഇതിനുപിന്നാലെയാണ് അധികാരത്തർക്കത്തിൽ സിദ്ധരാമയ്യ നിലപാട് വ്യക്തമാക്കിയത്. ഉത്തര കന്നഡയിൽ ക്ഷേത്ര ദർശനത്തിലായിരുന്നു ശിവകുമാർ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]