അച്ഛനെ കൊന്ന കേസിലെ പ്രതിയെ 17 വര്‍ഷത്തിനുശേഷം മകനും കൂട്ടുകാരുംചേര്‍ന്ന് വെട്ടിക്കൊന്നു.
ചെന്നൈയ്ക്കടുത്ത് ടി.പി. ചത്രത്തിലാണ് സംഭവം. അറിയപ്പെടുന്ന കുറ്റവാളിയായിരുന്ന രാജ്കുമാര്‍ (47) കൊല്ലപ്പെട്ട കേസില്‍ കോളേജ് വിദ്യാര്‍ഥിയായ യുവനേഷും (19) രണ്ടുസുഹൃത്തുക്കളും കീഴടങ്ങുകയായിരുന്നു.
യുവനേഷിന്റെ അച്ഛന്‍ സെന്തില്‍കുമാര്‍ അമിഞ്ചിക്കരയില്‍വെച്ച് 2008-ലാണ് കൊല്ലപ്പെട്ടത്. യുവനേഷിന് അപ്പോള്‍ രണ്ടു വയസ്സാണ് പ്രായം. രാജ്കുമാര്‍ ഉള്‍പ്പെടെ അഞ്ചു പേരായിരുന്നു കേസിലെ പ്രതികള്‍. അതില്‍ മൂന്നുപേര്‍ മരിച്ചു.
സെന്തില്‍കുമാറും രാജ്കുമാറുമെല്ലാം അമിഞ്ചിക്കരയിലെ കുറ്റവാളിസംഘത്തില്‍ പെട്ടവരായിരുന്നെന്ന് പോലീസ് പറയുന്നു. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് അഞ്ചംഗസംഘം സെന്തില്‍കുമാറിനെ കൊന്നത്.
കേസില്‍ പ്രതിയായിരുന്ന രാജ്കുമാര്‍ പത്തുവര്‍ഷം മുന്‍പ് അക്രമമെല്ലാം നിര്‍ത്തി ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം പന്തല്‍ ബിസിനസുമായി കഴിയുകയായിരുന്നു.
നാട്ടുകാരില്‍നിന്ന് വിവരങ്ങള്‍ കേട്ടറിഞ്ഞ യുവനേഷിന്റെ ഉള്ളില്‍ രാജ്കുമാറിനോട് പകയുണ്ടായിരുന്നു. കഴിഞ്ഞദിവസം എന്തോകാരണത്തിന് ഇരുവരുംതമ്മില്‍ വഴക്കുണ്ടാവുകയുംചെയ്തു.
തന്റെ കണ്‍വെട്ടത്തുനിന്ന് മാറിനടന്നില്ലെങ്കില്‍ അച്ഛന്റെ ഗതി യുവനേഷിനും ഉണ്ടാകുമെന്ന് രാജ്കുമാര്‍ ഭീഷണിപ്പെടുത്തി. ഇതോടെയാണ് പകരംവീട്ടാന്‍ യുവാവ് തീരുമാനിച്ചത്.
കില്‍പ്പോക്കിലെ ഒരു കോളേജില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ യുവനേഷ് അതിന് സുഹൃത്തുക്കളുടെ സഹായംതേടി. ഒന്‍പതംഗസംഘം കഴിഞ്ഞദിവസം ബൈക്കുകളിലായി രാജ്കുമാറിനെ അന്വേഷിച്ചുചെന്നു.
ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച രാജ്കുമാറിനെ പിന്തുടര്‍ന്ന് അടുത്തവീട്ടിലിട്ട് അടിച്ചും വെട്ടിയും കൊന്നു. യുവനേഷും സുഹൃത്ത് സായ്കുമാറും (20) ഒരു പതിനേഴുകാരനും പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മറ്റു സംഘാംഗങ്ങള്‍ക്കായി അന്വേഷണം തുടരുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]