ബെംഗളൂരു: വേനൽച്ചൂടിന് ആശ്വാസമായി എത്തിയ മഴ ബെംഗളൂരു നഗരത്തിന് ഇപ്പോൾ ദുരിതമായി മാറുന്നു. ഇന്നലെ ഒരു മണിക്കൂർ മാത്രം പെയ്ത മഴ നഗരജീവിതത്തെ അക്ഷരാർത്ഥത്തിൽ വലച്ചു. പകൽ മുഴുവൻ മേഘാവൃതമായ കാലാവസ്ഥയായിരുന്നെങ്കിലും ഇന്ന് വൈകുന്നേരത്തോടെയാണ് നഗരത്തിലുടനീളം ശക്തമായ മഴ തകർത്തുപെയ്തത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന നഗരവാസികൾക്ക് ഈ അപ്രതീക്ഷിത മഴ വലിയ തിരിച്ചടിയായി.
നഗരത്തിന്റെ പ്രധാന ഭാഗങ്ങളായ വസന്തനഗർ, സിറ്റി മാർക്കറ്റ്, മജസ്റ്റിക്, ശാന്തിനഗർ, ജയനഗർ, ജെപി നഗർ, ബനശങ്കരി, കോരമംഗല, ഇന്ദിരാനഗർ തുടങ്ങി മിക്കയിടങ്ങളിലും കനത്ത മഴയാണ് രേഖപ്പെടുത്തിയത്. എംജി റോഡ്, കൊമേഴ്‌സ്യൽ സ്ട്രീറ്റ്, ശിവാജിനഗർ, മല്ലേശ്വരം എന്നിവിടങ്ങളിലും ശക്തമായ മഴ പെയ്തു. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വാഹനയാത്രക്കാർ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങി.
ഫ്രീഡം പാർക്കിന് സമീപമുള്ള ശേഷാദ്രി റോഡ് പൂർണ്ണമായും വെള്ളത്തിനടിയിലായി. കെആർ മാർക്കറ്റ് റോഡിലും എസ്പി റോഡിലും വെള്ളം ഉയർന്നതോടെ റോഡുകൾ ചെറിയ കുളങ്ങൾക്ക് സമാനമായി മാറി. പലയിടങ്ങളിലും വാഹനങ്ങൾ പാതിവഴിയിൽ നിലയ്ക്കുന്ന സാഹചര്യം വരെയുണ്ടായി. നഗരത്തിന് പുറമെ അയൽ ജില്ലയായ ചിക്കബല്ലാപൂരിലും മഴ നാശം വിതച്ചു. ബാഗേപ്പള്ളിയിലെ തക്കാളി മാർക്കറ്റിൽ ശക്തമായ കാറ്റിൽ മേൽക്കൂരകൾ തകരുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. തക്കാളിത്തോട്ടങ്ങളിലെ താൽക്കാലിക ഷെഡുകൾ പലതും കാറ്റിൽ പറന്നുപോയി. നഗരത്തിൽ മഴ തുടരാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]