ബെംഗളൂരു: നഗരത്തിലെ വസ്തു ഉടമകൾക്ക് വലിയ ആശ്വാസം പകർന്നു കൊണ്ട് വസ്തു നികുതി അടയ്ക്കുന്നവർക്കുള്ള അഞ്ച് ശതമാനം ഇളവ് മെയ് 31 വരെ നീട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സാധാരണയായി ഏപ്രിൽ മാസത്തോടെ അവസാനിക്കാറുള്ള ഈ ഇളവ് കാലയളവ് നീട്ടിയതിലൂടെ ഗ്രേറ്റർ ബെംഗളൂരു ഏരിയയിലെ അഞ്ച് മുനിസിപ്പൽ കോർപ്പറേഷനുകളിലായി ഏകദേശം 25 ലക്ഷത്തോളം ഉടമകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
നികുതി അടയ്ക്കുന്ന പ്രക്രിയയിലുണ്ടായ സാങ്കേതികമായ ആശയക്കുഴപ്പങ്ങളും പൊതുജനങ്ങളുടെ ആവശ്യവും പരിഗണിച്ചാണ് സർക്കാരിന്റെ ഈ നടപടി. ബൾക്ക് വേസ്റ്റ് ജനറേറ്ററുകളുടെ വർഗ്ഗീകരണവുമായി ബന്ധപ്പെട്ട അവ്യക്തത നികുതി അടയ്ക്കുന്നതിൽ കാലതാമസമുണ്ടാക്കുന്നതായി ബാംഗ്ലൂർ അപ്പാർട്ട്മെന്റ് ഫെഡറേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ, മെയ് മാസത്തിൽ സ്കൂൾ ഫീസ് അടക്കമുള്ള ഗാർഹിക ചെലവുകൾ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇളവ് നീട്ടണമെന്ന് പൊതുജനങ്ങളിൽ നിന്ന് ശക്തമായ ആവശ്യമുയർന്നിരുന്നു.
ഈ സാമ്പത്തിക വർഷം നികുതി പിരിവിൽ വലിയ കുറവ് രേഖപ്പെടുത്തിയതും സമയപരിധി നീട്ടാൻ അധികൃതരെ പ്രേരിപ്പിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,500 കോടി രൂപ പിരിച്ചെടുത്ത സ്ഥാനത്ത് ഇത്തവണ ഏകദേശം 500 കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏപ്രിൽ പകുതിയോടെ നികുതി പോർട്ടലിലെ സാങ്കേതിക തകരാറുകൾ പരിഹരിച്ചെങ്കിലും നികുതി പിരിവ് സജീവമായിരുന്നില്ല. കൂടുതൽ സമയം അനുവദിക്കുന്നതിലൂടെ കുടിശ്ശിക തീർക്കാനും വരുമാനക്കുറവ് നികത്താനും സാധിക്കുമെന്നാണ് ജിബിഎ അധികൃതർ പ്രതീക്ഷിക്കുന്നത്.
