ബെംഗളൂരു: നഗരത്തിൽ മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ ഒന്നിച്ച് താമസിച്ചിരുന്നവർ അടിച്ചു കൊലപ്പെടുത്തി. ബെംഗളൂരുവിലെ ഗംഗമ്മനഗുഡി പോലീസ് സ്റ്റേഷൻ പരിധിയിലാണ് മനസ്സാക്ഷിയെ നടുക്കിയ കൊലപാതകവും തുടർന്ന് മൃതദേഹം ഒളിപ്പിക്കാനുള്ള ശ്രമവും നടന്നത്. വിദ്യ സാഗർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒന്നിച്ച് താമസിച്ചിരുന്ന മേസ്ത്രിലാൽ, ജിതേന്ദ്ര, രവീന്ദ്ര എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഇവരിൽ രവീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഏകദേശം രണ്ടുമാസം മുൻപാണ് വിദ്യ സാഗർ ഇവരുടെ മുറിയിലേക്ക് താമസം മാറുന്നത്. ജോലിയിൽ സഹായിയായും സുഹൃത്തായും ഒപ്പം കൂടിയ വിദ്യ സാഗറും മേസ്ത്രിലാലും ഒന്നിച്ച് പതിവായി മദ്യപിക്കാറുണ്ടായിരുന്നു. എന്നാൽ മദ്യപാനത്തിനിടയിൽ ഇവർ തമ്മിൽ ചെറിയ കാര്യങ്ങൾക്ക് പോലും തർക്കങ്ങളും വഴക്കുകളും ഉണ്ടാകുന്നത് പതിവായിരുന്നു. സംഭവദിവസവും മുറിയിൽ വെച്ച് നടന്ന മദ്യപാന സദസ്സിനിടയിൽ ഇവർ തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഇതിൽ പ്രകോപിതരായ പ്രതികൾ വിദ്യ സാഗറിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന് ശേഷം അബോധാവസ്ഥയിലായ വിദ്യ സാഗറിനെ ബെഡ്ഷീറ്റിൽ പൊതിഞ്ഞ് പ്രതികൾ രാത്രി മുഴുവൻ മുറിയിൽ തന്നെ സൂക്ഷിച്ചു.
പിറ്റേന്ന് രാവിലെ വിദ്യ സാഗറിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും ശരീരം അനങ്ങാത്ത അവസ്ഥയിലാവുകയും ചെയ്തതോടെ പ്രതികൾ ഭയന്നു. തുടർന്ന് ഇവർ മരുന്ന് വാങ്ങാനായി തൊട്ടടുത്തുള്ള മെഡിക്കൽ സ്റ്റോറിലേക്ക് പോയെങ്കിലും ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നൽകാൻ ഫാർമസി ജീവനക്കാർ തയ്യാറായില്ല. ഇതേത്തുടർന്ന് വിദ്യ സാഗറിനെ ആശുപത്രിയിലേക്ക് മാറ്റാൻ പദ്ധതിയിട്ട് പ്രതികൾ തിരികെ മുറിയിലെത്തിയപ്പോഴേക്കും അദ്ദേഹം മരണപ്പെട്ടിരുന്നു. മരണം ഉറപ്പാക്കിയതോടെ പരിഭ്രാന്തരായ പ്രതികൾ മൃതദേഹം കെട്ടുപൊതിഞ്ഞ് അടുത്തുള്ള ഒരു ലേഔട്ടിലെ വിജനമായ സ്ഥലത്ത് തള്ളി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. വിജനമായ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഗംഗമ്മനഗുഡി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചതും.
