തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള അദ്ദേഹത്തിന്റെ വാടക വീട്ടിലാണ് ഇ.ഡി ഉദ്യോഗസ്ഥർ ഒരേസമയം പരിശോധന നടത്തുന്നത്. സി.എം.ആർ.എൽ – എക്സാലോജിക്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് ഈ അപ്രതീക്ഷിത നീക്കം.
പിണറായി വിജയന്‍റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും വീട്ടിലും കൊച്ചിയിലെ സിഎംആര്‍എല്‍ ഓഫീസിലും ശശിധരൻ കർത്തയുടെ വീട്ടിലും അടക്കം പന്ത്രണ്ട് ഇടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. . ഈ കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി പന്ത്രണ്ടോളം കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്. കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തിയത്.
എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ രാഷ്ട്രീയ ഉന്നതരിലേക്ക് അന്വേഷണം നീളുന്നതിന്റെ സൂചനയാണ് ഈ റെയ്ഡ്. വരും മണിക്കൂറുകളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്നാണ് വിവരങ്ങൾ. റെയ്ഡിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്.
