ബെംഗളൂരു: നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ യുവതികളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ രഹസ്യമായി പകർത്തിയ സംഭവത്തിൽ പുരുഷ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയ മുപ്പത്തിയാറുകാരിയായ ഗർഭിണിയുടെ പരാതിയിലാണ് വർത്തുർ പൊലീസ് അന്വേഷണം ആരംഭിച്ചത്.
ചി ലന്തൂർ സ്വദേശിയായ യുവതി കഴിഞ്ഞ വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് സർജാപ്പൂർ റോഡിലെ മുള്ളൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. യുവതി ശുചിമുറി ഉപയോഗിക്കുന്നതിനിടെയാണ് ആശുപത്രിയിലെ ഒരു പുരുഷ ജീവനക്കാരന്റെ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയിൽ പെട്ടത്. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിച്ച് ശുചിമുറിക്കുള്ളിലെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. യുവതി ഉടൻ തന്നെ ഇയാളെ ചോദ്യം ചെയ്തെങ്കിലും ഇയാൾ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
യുവതി സംഭവം ഉടനടി ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ അധികൃതർ പ്രതിയായ ജീവനക്കാരനെ യുവതിയിൽ നിന്നും മാറ്റിനിർത്തുകയും, ഏകദേശം 15 മിനിറ്റുകൾക്ക് ശേഷം മാത്രമാണ് ഇയാളുടെ ഫോൺ പരിശോധിക്കാൻ തയ്യാറായതുമെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. പിന്നീട് ഫോൺ പരിശോധിച്ചപ്പോൾ ലോക്ക് ചെയ്ത ഫോൾഡറുകളും മറ്റ് ചില സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അതിൽ കണ്ടെത്തുകയായിരുന്നു. ഇതോടെ തന്റെ ദൃശ്യങ്ങളും ഇയാൾ പകർത്തിയിട്ടുണ്ടാകാമെന്ന ഭയത്താൽ യുവതി മാനസികമായി തകരുകയും പൊലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയുമായിരുന്നു.
സംഭവം തനിക്ക് കടുത്ത മാനസിക സമ്മർദ്ദവും ഭീതിയും അപമാനവുമുണ്ടാക്കിയതായി യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണിലെ ദൃശ്യങ്ങൾ വീണ്ടെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനുമായി ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് (FSL) അയച്ചിരിക്കുകയാണ്. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാലുടൻ പ്രതിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
