തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാർ സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കാൻ തയ്യാറെടുക്കുന്നതിനിടെ, മുൻ എൽ.ഡി.എഫ് സർക്കാർ അധികാരമൊഴിയുമ്പോൾ ഖജനാവിൽ 5,429 കോടി രൂപ ബാക്കിയുണ്ടായിരുന്നതായി വിവരാവകാശ രേഖ. ധനവകുപ്പ് നൽകിയ വിവരാവകാശ മറുപടിയിലാണ് മെയ് ഒന്ന് വരെയുള്ള ഈ നിർണ്ണായക കണക്കുകളുള്ളത്. ഇതോടെ കേരളത്തിന്റേത് പൂച്ച പെറ്റുകിടക്കുന്ന ഖജനാവാണെന്ന യു.ഡി.എഫിന്റെ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് കൃത്യമായ മറുപടി ലഭിച്ചുവെന്ന വിലയിരുത്തലിലാണ് ഇടതുപക്ഷം.
കേരളം പൂർണ്ണമായി തകർന്നടിഞ്ഞ ഒരു പാപ്പർ സംസ്ഥാനമാണെന്നും വരും ദിവസങ്ങളിൽ ജനങ്ങൾ കടുത്ത നിയന്ത്രണങ്ങൾ പ്രതീക്ഷിക്കണമെന്നുമുള്ള മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ പ്രസ്താവന നേരത്തെ വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരുന്നു. യു.ഡി.എഫ് അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനും സമാനമായ രീതിയിൽ ‘ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നു’ എന്ന തരത്തിൽ ആക്ഷേപമുന്നയിച്ചിരുന്നു. എന്നാൽ ഈ വാദങ്ങളെ പൂർണ്ണമായി തള്ളിക്കൊണ്ടാണ് പുതിയ ഔദ്യോഗിക രേഖകൾ പുറത്തുവന്നിരിക്കുന്നത്.
ഖജനാവ് കാലിയാണെന്ന പ്രചാരണം തെറ്റാണെന്നും 6,000 കോടിയോളം രൂപയുടെ ക്യാഷ് ബാലൻസ് ബാക്കിവെച്ചാണ് തങ്ങൾ പടിയിറങ്ങിയതെന്നും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മുൻ സർക്കാർ കാത്തുസൂക്ഷിച്ച ഈ തുക ഉള്ളതുകൊണ്ടാണ് പുതിയ സർക്കാരിന് തങ്ങളുടെ വാഗ്ദാനങ്ങൾ (ഗ്യാരണ്ടികൾ) നടപ്പാക്കാൻ സാധിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു. കൂടാതെ കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ സംസ്ഥാനത്തിന്റെ കടം ജി.ഡി.പിയുടെ 39 ശതമാനത്തോളമായി ഉയർന്നത് നിലവിൽ 33.4 ശതമാനത്തിലേക്ക് കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും എൽ.ഡി.എഫ് അവകാശപ്പെടുന്നു.
അതേസമയം, ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താനായി വിദഗ്ധ സമിതിയെ നിയോഗിച്ച് ധവളപത്രം ഇറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി മുൻ പ്ലാനിങ് ബോർഡ് വൈസ് ചെയർപേഴ്സൺ കെ.എം. ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സമിതി ഡ്രാഫ്റ്റ് തയ്യാറാക്കാനുള്ള നീക്കങ്ങളിലാണ്. മുസ്ലിം ലീഗ് നേതാവ് പി.എം.എ സലാമും ഖജനാവ് കാലിയാണെന്ന ആരോപണം ആവർത്തിച്ചിരുന്നു. എന്നാൽ, ട്രഷറിയിലെ കൃത്യമായ നീക്കിയിരിപ്പ് തുക പുറത്തുവന്നതോടെ നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ തന്നെ ധനസ്ഥിതിയെച്ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ തർക്കം കടുക്കുമെന്ന് ഉറപ്പായി.
