ന്യൂഡല്‍ഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഹൈക്കമാന്‍ഡ് ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും. ഡല്‍ഹിയിലെത്തിയ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നേതൃത്വം ഇന്ന് വിശദമായ ചര്‍ച്ചകള്‍ നടത്തും. തര്‍ക്കങ്ങളില്ലാതെ സമവായത്തിലെത്താന്‍ സാധിച്ചാല്‍ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
നിലവില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി മൂന്ന് വ്യത്യസ്ത അവകാശവാദങ്ങളാണ് ഉയരുന്നത്. എംഎല്‍എമാരുടെ അംഗബലത്തില്‍ കെ.സി. വേണുഗോപാല്‍ മുന്നിട്ടുനില്‍ക്കുമ്പോള്‍, ജനവികാരവും ഘടകകക്ഷികളുടെ പിന്തുണയും വി.ഡി. സതീശന് അനുകൂലമാണ്. അതേസമയം, സീനിയോറിറ്റി പരിഗണിച്ച് ഒരു സമവായ സ്ഥാനാര്‍ഥിയായി താന്‍ തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് രമേശ് ചെന്നിത്തല.
ഭൂരിഭാഗം എംഎല്‍എമാരും തനിക്കൊപ്പമാണെന്നതാണ് കെ.സി. വേണുഗോപാല്‍ പക്ഷത്തിന്റെ പ്രധാന കരുത്ത്. നാല്‍പ്പത്തിയഞ്ചിലധികം എംഎല്‍എമാര്‍ നിരീക്ഷകരോട് കെ.സിയുടെ പേര് നിര്‍ദ്ദേശിച്ചതായി അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ അവകാശപ്പെടുന്നു. ഹൈക്കമാന്‍ഡ് ഈ കണക്കുകള്‍ക്ക് പ്രാധാന്യം നല്‍കുമെന്നാണ് കെ.സി. പക്ഷത്തിന്റെ ആത്മവിശ്വാസം.
എന്നാല്‍, വി.ഡി. സതീശനായി മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ ശക്തമായി രംഗത്തുണ്ട്. ഭരണത്തുടര്‍ച്ചയ്ക്ക് സതീശന്റെ നേതൃത്വം അനിവാര്യമാണെന്ന വാദമാണ് ഈ ക്യാമ്പ് ഉയര്‍ത്തുന്നത്. അദ്ദേഹത്തിന് അനുകൂലമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്‌ലെക്‌സ് ബോര്‍ഡുകളും പ്രകടനങ്ങളും ഇതിനോടകം പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ജനകീയ പിന്തുണ തങ്ങള്‍ക്ക് തുണയാകുമെന്ന് സതീശന്‍ പക്ഷം വിശ്വസിക്കുന്നു.
നേതാക്കള്‍ തമ്മിലുള്ള വടംവലി രൂക്ഷമായ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് കൈക്കൊള്ളുന്ന നിലപാട് കേരള രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമാകും. ഗ്രൂപ്പ് സമവാക്യങ്ങളും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും കണക്കിലെടുത്ത് സംസ്ഥാനത്ത് സമാധാനപരമായ നേതൃമാറ്റം ഉറപ്പാക്കാനാണ് ദേശീയ നേതൃത്വം ശ്രമിക്കുന്നത്.
