ചെന്നൈ: ദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവ്. തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ് നാളെ തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നാളെ രാവിലെ 11 മണിക്ക് ചെന്നൈയിൽ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ.
സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെട്ടതോടെയാണ് വിജയ്‌ക്ക് ഭരണസാരഥ്യത്തിലേക്ക് വഴിതുറന്നത്. കോൺഗ്രസിന് പിന്നാലെ സി.പി.എം, സി.പി.ഐ, വി.സി.കെ എന്നീ കക്ഷികൾ വിജയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ഭരിക്കാനാവശ്യമായ 118 അംഗങ്ങളുടെ ഭൂരിപക്ഷം ടി.വി.കെ ഉറപ്പാക്കിയിരിക്കുകയാണ്. ഇന്ന് വൈകീട്ടോടെ ലോക്ഭവനിലെത്തിയ വിജയ് ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തി. പിന്തുണയ്ക്കുന്ന 118 അംഗങ്ങളുടെ കത്ത് അദ്ദേഹം ഗവർണർക്ക് കൈമാറി സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. തുടർന്നാണ് ഗവർണർ അദ്ദേഹത്തെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്.
ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖർ പങ്കെടുക്കുമെന്നാണ് വിവരം. തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു സഖ്യ സർക്കാരിന് തുടക്കം കുറിക്കുന്ന ഈ ചടങ്ങിനായി വൻ ഒരുക്കങ്ങളാണ് ചെന്നൈയിൽ നടക്കുന്നത്. ആരാധകരും അണികളും വലിയ ആവേശത്തിലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]