ബെംഗളൂരു: ഇന്ത്യയിലെ റോഡ് നിർമ്മാണ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് രാജ്യത്തെ ആദ്യത്തെ സിമന്റ് രഹിത കോൺക്രീറ്റ് റോഡ് ബെംഗളൂരുവിൽ യാഥാർത്ഥ്യമായി. ബെംഗളൂരു ആർമി സ്‌കൂൾ ക്യാമ്പസിൽ പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിച്ച ഈ റോഡ്, പരമ്പരാഗത സിമന്റിന് പകരം വ്യാവസായിക ഉപോൽപ്പന്നങ്ങൾ ഉപയോഗിച്ചാണ് പൂർത്തിയാക്കിയത്. ഒരു വർഷത്തിലേറെയായി ഈ റോഡ് വിജയകരമായി ഉപയോഗത്തിലുണ്ട് എന്നത് പദ്ധതിയുടെ ഈടുനിൽപ്പിന് തെളിവായി മാറുകയാണ്.
പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്ന ‘ഇക്കോ കോൺക്രീറ്റ്’ (ECO Concrete) എന്ന ജിയോപോളിമർ സാങ്കേതികവിദ്യയാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. സ്റ്റീൽ നിർമ്മാണ വേളയിൽ ലഭിക്കുന്ന ‘ജിജിബിഎസ്’ (GGBS) എന്ന വ്യാവസായിക അവശിഷ്ടവും പ്രത്യേക ബൈൻഡറുകളും ഉപയോഗിച്ചാണ് റോഡിന്റെ നിർമ്മാണം. സാധാരണയായി ഒരു ക്യുബിക് മീറ്റർ കോൺക്രീറ്റിന് ഏകദേശം 440 കിലോ സിമന്റ് ആവശ്യമായി വരുമ്പോൾ, ഇവിടെ സിമന്റ് പൂർണ്ണമായും ഒഴിവാക്കി. ഇത് കാർബൺ ബഹിർഗമനത്തിൽ 80 ശതമാനത്തോളം കുറവുണ്ടാക്കാൻ സഹായിച്ചു. ഒരു ക്യുബിക് മീറ്റർ കോൺക്രീറ്റ് ഉപയോഗത്തിലൂടെ ഏകദേശം 396 കിലോ കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കാം. ഇത് ഒരു പെട്രോൾ കാർ 1,800 കിലോമീറ്റർ ഓടുമ്പോൾ പുറന്തള്ളുന്ന പുകയ്ക്ക് തുല്യമാണ്.
പരിസ്ഥിതി സൗഹൃദമായ ഈ റോഡിന്റെ മറ്റൊരു പ്രത്യേകത ഇതിന് നനയ്ക്കുന്ന (Curing) പ്രക്രിയ ആവശ്യമില്ല എന്നതാണ്. ഇതിലൂടെ വൻതോതിൽ വെള്ളം ലാഭിക്കാൻ സാധിക്കുന്നു. കാലപ്പഴക്കം ചെല്ലുന്തോറും കൂടുതൽ കരുത്ത് നേടുന്ന ഈ കോൺക്രീറ്റ് സാധാരണ റോഡുകളെക്കാൾ ഈടുനിൽക്കുന്നതാണ്. കൂടാതെ, അമ്ലങ്ങൾ മൂലമുണ്ടാകുന്ന കേടുപാടുകളെ പ്രതിരോധിക്കാനും ഉയർന്ന താപനിലയെ അതിജീവിക്കാനും ഇതിന് ശേഷിയുണ്ട്. ഉപയോഗശൂന്യമാകുമ്പോൾ ഈ റോഡ് പൊടിച്ച് വീണ്ടും ഇക്കോ കോൺക്രീറ്റ് നിർമ്മാണത്തിനായി ഉപയോഗിക്കാം എന്നതിനാൽ ഇത് സമ്പൂർണ്ണമായ പുനരുപയോഗ മാതൃക കൂടിയാണ്.
ആർമി ട്രക്കുകളും മറ്റ് ഭാരമേറിയ വാഹനങ്ങളും ദിവസവും കടന്നുപോകുന്ന ആർമി സ്കൂൾ റോഡിൽ ഈ സാങ്കേതികവിദ്യ പരീക്ഷിച്ചത് അതിന്റെ കരുത്ത് ബോധ്യപ്പെടുത്താനാണെന്ന് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചവർ പറയുന്നു. സിമന്റ് വ്യവസായം പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, സുസ്ഥിരമായ അടിസ്ഥാന സൗകര്യ വികസനത്തിന് ഈ പുതിയ റോഡ് നിർമ്മാണ രീതി ഒരു മികച്ച ബദലായി മാറുകയാണ്.
