ബെംഗളൂരു: പാചകവാതക വിലവർദ്ധനവിന് പിന്നാലെ കർണാടകയിലെ ജനങ്ങൾക്ക് ആഘാതമായി വൈദ്യുതി നിരക്കിലും വർധനവ് രേഖപ്പെടുത്തി. കർണാടക വൈദ്യുതി നിയന്ത്രണ കമ്മീഷൻ (കെഇആർസി) വൈദ്യുതി വില വർധിപ്പിക്കാൻ ഉത്തരവിട്ടതോടെ ഓരോ യൂണിറ്റ് വൈദ്യുതി ഉപഭോഗത്തിനും ഉപഭോക്താക്കൾ 56 പൈസ കൂടി അധികമായി നൽകേണ്ടി വരും. പുതുക്കിയ ഈ താരിഫ് മെയ് 1 മുതൽ പ്രാബല്യത്തിൽ വന്നു.
2024-25 സാമ്പത്തിക വർഷത്തിലെ വരുമാനത്തിലെ കുറവ് നികത്തുന്നതിനായി ‘ട്രൂ അപ്പ് ചാർജുകൾ’ എന്ന പ്രക്രിയയുടെ ഭാഗമായാണ് ഈ നിരക്ക് വർദ്ധനവ് നടപ്പിലാക്കുന്നത്. ബെസ്കോം ആകെ 34,087.94 കോടി രൂപയുടെ വരുമാനം പ്രതീക്ഷിച്ചിരുന്നെങ്കിലും യഥാർത്ഥ വരുമാനം 32,019.56 കോടി രൂപ മാത്രമായിരുന്നു. ഇതേത്തുടർന്നുണ്ടായ 2,068.38 കോടി രൂപയുടെ വലിയ വരുമാന കുറവ് നികത്തുന്നതിനായി എസ്‌കോം സമർപ്പിച്ച താരിഫ് വർദ്ധനവിനുള്ള നിർദ്ദേശം കെഇആർസി അംഗീകരിക്കുകയായിരുന്നു.
പുതുക്കിയ നിരക്ക് പ്രകാരം മെയ് മാസത്തിൽ വരുന്ന വൈദ്യുതി ബില്ലുകളിൽ യൂണിറ്റിന് 56 പൈസ അധികമായി ഈടാക്കും. ഈ അധിക തുക 2026-27 സാമ്പത്തിക വർഷം മുഴുവൻ ബാധകമായിരിക്കുമെന്നും 2027 ഏപ്രിൽ 30 വരെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. വൈദ്യുതി താരിഫ് വർദ്ധനവ് ഗാർഹിക ഉപഭോക്താക്കളെ മാത്രമല്ല, വാണിജ്യ, വ്യാവസായിക മേഖലയിലുള്ളവരെയും ഒരുപോലെ ബാധിക്കും.
