ബെംഗളൂരു: ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി വീടുകളിൽ സേവനം എത്തിക്കുന്ന ബെംഗളൂരുവിലെ വനിതാ താൽക്കാലിക (ഗിഗ് ) തൊഴിലാളികൾ കടുത്ത ജോലി സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് റിപ്പോർട്ട്. വീട്ടുജോലികൾക്കും ബ്യൂട്ടി പാർലർ സേവനങ്ങൾക്കുമായി എത്തുന്ന സ്ത്രീകൾക്ക് അടിസ്ഥാന ആവശ്യമായ ശുചിമുറി സൗകര്യം പോലും ലഭിക്കുന്നില്ലെന്നതാണ് പ്രധാന പരാതി.
ജോലിക്കിടയിൽ ശുചിമുറി ഉപയോഗിക്കേണ്ടി വരുന്നത് ഒഴിവാക്കാൻ താൻ വെള്ളം കുടിക്കുന്നത് തന്നെ നിർത്തിയിരിക്കുകയാണെന്ന് ഒരു പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമിലെ ഗിഗ് തൊഴിലാളിയായ ജനാനി (35) പറയുന്നു. കടുത്ത ചൂടിൽ ഒരു വീട്ടിൽ നിന്നും അടുത്ത വീട്ടിലേക്ക് നടന്നുപോകുമ്പോൾ ദാഹം അനുഭവപ്പെടുമെങ്കിലും, ശുചിമുറി സൗകര്യം ഉറപ്പില്ലാത്തതിനാൽ ദാഹം സഹിക്കുകയാണ് ഇവർ. പല ഉപഭോക്താക്കളും തങ്ങളുടെ വീട്ടിലെ ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കാറില്ലെന്നും പൊതുശുചിമുറികൾ എല്ലായിടത്തും ലഭ്യമല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കമ്പനി മാനേജ്‌മെന്റിനോട് പരാതിപ്പെട്ടെങ്കിലും യാതൊരു സഹായവും ലഭിച്ചില്ല.
വിശ്രമിക്കാൻ കൃത്യമായ ഇടങ്ങളില്ലാത്തതിനാൽ നടപ്പാതകളിലും ബസ് സ്റ്റാൻഡുകളിലുമാണ് പലരും സമയം ചെലവഴിക്കുന്നത്. കടുത്ത ചൂടിൽ നിർജ്ജലീകരണം സംഭവിച്ച് അവശയായ തനിക്ക് ബുക്കിംഗുകൾ റദ്ദാക്കേണ്ടി വന്നുവെന്നും എന്നാൽ അതിന് കമ്പനി പിഴ ഈടാക്കിയെന്നും ബ്യൂട്ടീഷ്യനായ ലക്ഷ്മി (പേര് മാറ്റിയിട്ടുണ്ട്) വെളിപ്പെടുത്തി. ഓരോ അഞ്ച് മിനിറ്റ് വൈകുമ്പോഴും 10 രൂപ പിഴ ഈടാക്കുന്ന രീതിയും നിലവിലുണ്ട്. മാസം 30,000 രൂപയോളം വരുമാനം ലഭിക്കുമെങ്കിലും പിഴയും മറ്റ് കട്ടിംഗുകളും കഴിഞ്ഞ് 25,000 രൂപയിൽ താഴെ മാത്രമേ കൈയ്യിൽ കിട്ടുന്നുള്ളൂ.
അടിസ്ഥാന മനുഷ്യാവകാശങ്ങൾക്കായി സംസാരിച്ചതിന് അഞ്ച് വർഷമായി ജോലി ചെയ്തിരുന്ന തന്നെ കമ്പനി പിരിച്ചുവിട്ടതായി സെൽവി എന്ന തൊഴിലാളി പറഞ്ഞു. തുടക്കത്തിൽ ആകർഷകമായ ആനുകൂല്യങ്ങൾ നൽകുമെങ്കിലും പിന്നീട് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തൊഴിലാളികളെ ചൂഷണം ചെയ്യുകയാണ് കമ്പനികൾ ചെയ്യുന്നത്. 13 മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്ന ഇവർക്ക് സുരക്ഷയോ ജോലി സ്ഥിരതയോ ഇല്ലാത്ത അവസ്ഥയാണ്. അനീതിക്കെതിരെ പ്രതികരിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചതിനാണ് തന്നെ ജോലിയിൽ നിന്ന് നീക്കിയതെന്നും സെൽവി കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]