തൃശൂർ: സ്ഥാനാർഥികളുടെ പത്രികാ സമർപ്പണത്തെച്ചൊല്ലി കളക്ടറേറ്റിൽ മുന്നണികൾ തമ്മിൽ വാക്കേറ്റവും തർക്കവും. പത്രിക സമർപ്പിക്കാൻ നിശ്ചയിച്ച ‘മുഹൂർത്തം’ തെറ്റുമെന്ന ബിജെപിയുടെ വാദവും, എത്തിയ ക്രമമനുസരിച്ച് മാത്രമേ പത്രിക സ്വീകരിക്കാവൂ എന്ന എൽഡിഎഫിന്റെ നിലപാടും തമ്മിലുണ്ടായ തർക്കമാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്.
കോൺഗ്രസ് സ്ഥാനാർഥി രാജൻ പല്ലന്റെ പത്രികാ സമർപ്പണ നടപടികൾ വൈകിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. രാജൻ പല്ലന് പിന്നാലെ എൽഡിഎഫ് സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണനും പിന്നാലെ ബിജെപി സ്ഥാനാർഥി പത്മജ വേണുഗോപാലും പത്രിക നൽകാനെത്തിയിരുന്നു. എന്നാൽ, നിശ്ചയിച്ച മുഹൂർത്തം കഴിയാറായെന്നും അതിനാൽ ആലങ്കോട് ലീലാകൃഷ്ണന് മുൻപായി തന്റെ പത്രിക സ്വീകരിക്കണമെന്നും പത്മജ ആവശ്യപ്പെട്ടതോടെ എൽഡിഎഫ് നേതാക്കൾ രംഗത്തെത്തി.
തുടർന്ന് ഉദ്യോഗസ്ഥരും എൽഡിഎഫ് നേതാക്കളും തമ്മിൽ കടുത്ത വാക്കേറ്റമുണ്ടായി. “ക്യൂ പാലിക്കാതെ മുഹൂർത്തത്തിന്റെ പേരിൽ ചട്ടങ്ങൾ ലംഘിക്കാനാവില്ല” എന്ന് സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്ന മുൻ മന്ത്രി വി.എസ്. സുനിൽകുമാർ നിലപാടെടുത്തു. ഇതോടെ ഉദ്യോഗസ്ഥർ പ്രതിസന്ധിയിലായി. ഒടുവിൽ രാഷ്ട്രീയ നേതാക്കളുമായി ചർച്ച ചെയ്ത് ഉദ്യോഗസ്ഥർ ഒരു സമവായത്തിലെത്തുകയായിരുന്നു.
എൽഡിഎഫ് സ്ഥാനാർഥിയുടെ പത്രിക ആദ്യം വാങ്ങിവയ്ക്കുകയും, എന്നാൽ ബിജെപിയുടെ വാദം കണക്കിലെടുത്ത് പത്മജ വേണുഗോപാലിന്റെ പത്രികയുടെ വെരിഫിക്കേഷൻ നടപടികൾ ആദ്യം പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽ തന്നെ സ്വീകരിക്കുകയും ചെയ്യുന്ന രീതിയിലാണ് തർക്കം പരിഹരിച്ചത്. പത്രികാ സമർപ്പണ വേളയിലെ ഈ അപ്രതീക്ഷിത പോര് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]