കോഴിക്കോട്: അറബിയിൽ നിന്ന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും പണവും സ്വർണ്ണവും തട്ടിയെടുക്കുകയും ചെയ്യുന്ന ‘അറബി അസൈനാർ’ എന്ന അസൈനാർ (66) പിടിയിലായി. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ യുവതിയുടെ പരാതിയിൽ ഫറോക്ക് ക്രൈം സ്ക്വാഡും പന്നിയങ്കര പോലീസും ചേർന്ന് കാസർകോട് നിന്നാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ നവംബർ 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിലമ്പൂരിലുള്ള ഒരു അറബിയെ പരിചയപ്പെടുത്തിത്തരാമെന്നും അവിടെനിന്ന് സ്വർണ്ണവും പണവും വാങ്ങി നൽകാമെന്നും വിശ്വസിപ്പിച്ച് യുവതിയെ ലോഡ്ജിലെത്തിക്കുകയായിരുന്നു. ഇവിടെ വെച്ച് യുവതിയെ പീഡിപ്പിച്ച പ്രതി, അവരുടെ മൊബൈൽ ഫോണും 14,500 രൂപയുമായി കടന്നുകളഞ്ഞു.
സിസിടിവി കുടുക്കി; ഒളിവിൽ മറ്റൊരു തട്ടിപ്പിനിടെ പിടികൂടി
യുവതിയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ലോഡ്ജ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സമാനമായ നിരവധി കേസുകളിൽ പ്രതിയായ അസൈനാർ കാസർകോട് ഒളിവിൽ കഴിയുകയായിരുന്നു. അവിടെ മറ്റൊരു യുവതിയെ സമാന രീതിയിൽ പറ്റിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് സംഘം ഇയാളെ പൊക്കിയത്.
പഴയ തട്ടിപ്പുവീരൻ
കോഴിക്കോട് കസബ, മഞ്ചേരി, കോട്ടയ്ക്കൽ, ഷൊർണ്ണൂർ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. മലപ്പുറത്ത് ഒരു പെൺകുട്ടിക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് കുട്ടിയുടെ സ്വർണ്ണം തട്ടിയെടുത്ത കേസിൽ ജയിലിലായിരുന്ന ഇയാൾ, ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെയാണ് വീണ്ടും തട്ടിപ്പ് തുടങ്ങിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
