ബെംഗളൂരു: ലിവ്-ഇൻ പങ്കാളിക്കൊപ്പം താമസിക്കുന്നത് ബഹുഭാര്യത്വമായി (Bigamy) കണക്കാക്കാൻ കഴിയില്ലെന്ന് കർണാടക ഹൈക്കോടതി.
നിയമപരമായ വിവാഹത്തിന്റെ അഭാവത്തിൽ ഇത്തരം ബന്ധങ്ങളുടെ പേരിൽ ബഹുഭാര്യത്വത്തിന് കേസെടുക്കാൻ സാധിക്കില്ലെന്ന് ജസ്റ്റിസ് ആർ. നടരാജ് വ്യക്തമാക്കി. മൈസൂരുവിലെ സിവിൽ കോടതി ഉത്തരവിനെതിരെ 73-കാരൻ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.
തന്റെ ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുകയാണെന്നും മക്കൾ ഈ ബന്ധത്തെ പിന്തുണയ്ക്കുന്നുവെന്നും ആരോപിച്ച് ഭാര്യ നൽകിയ പരാതിയിലാണ് സിവിൽ കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. ഭർത്താവ്, മക്കൾ, ലിവ്-ഇൻ പങ്കാളി എന്നിവരെ പ്രതികളാക്കിയായിരുന്നു കേസ്.
പ്രതികൾ എപ്പോൾ, എവിടെ വെച്ച് വിവാഹിതരായി എന്നതിന് കൃത്യമായ തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരിക്ക് സാധിച്ചിട്ടില്ല. പിതാവിന്റെ ലിവ്-ഇൻ ബന്ധത്തെ അനുകൂലിച്ചു എന്ന പേരിൽ മക്കൾക്കെതിരെ കേസെടുക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഒരു വ്യക്തി നിയമപരമായി വിവാഹിതനായിരിക്കെ രണ്ടാമതൊരു വിവാഹം കഴിക്കുമ്പോഴാണ് ബഹുഭാര്യത്വം നിലവിൽ വരുന്നത്. വെറും ലിവ്-ഇൻ ബന്ധം ഈ പരിധിയിൽ വരില്ലെന്ന് കോടതി വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]