സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വാരണാസി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ വിജയ് പ്രതാപ് സിംഗ് അറിയിച്ചു. പിടിയിലായവർ എല്ലാവരും 20 വയസ്സിന് താഴെയുള്ളവരാണ്. നഗരത്തിലെ സാരി കടകളിൽ ജോലി ചെയ്യുന്ന പ്രാദേശിക താമസക്കാരാണ് ഇവരെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇവർ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. സോഷ്യൽ മീഡിയ റീലുകൾക്കായി ഇതിന്റെ ദൃശ്യങ്ങളും മൊബൈൽ ഫോണുകളിൽ പകർത്തിയിരുന്നു. യുവാക്കളുടെ ഉദ്ദേശ്യത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും ചോദ്യം ചെയ്യൽ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. യുവാക്കൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും എസിപി പറഞ്ഞു.
ഭാരതീയ ജനതാ യുവമോർച്ച ജില്ലാ പ്രസിഡന്റ് രജത് ജയ്‌സ്വാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ബിഎൻഎസ് സെക്ഷൻ 298 (ആരാധനാലയങ്ങളെ അപമാനിക്കൽ), 299 (മതവികാരം വ്രണപ്പെടുത്താൻ മനഃപൂർവ്വം നടത്തുന്ന പ്രവൃത്തികൾ), 196 (വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 270 (പൊതുജനശല്യം), 223 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ ജല മലിനീകരണ നിരോധന നിയമത്തിലെ വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
സനാതന ധർമ്മ വിശ്വാസികൾക്ക് ഗംഗാ നദി അതീവ പവിത്രമാണെന്നും വിശ്വാസത്തിന്റെ പ്രധാന അടയാളമാണെന്നും പരാതിയിൽ പറയുന്നതായി പൊലീസ് അറിയിച്ചു. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും ലക്ഷക്കണക്കിന് ഭക്തർ എല്ലാ ദിവസവും നദീതീരത്ത് എത്തി ആചാരങ്ങൾ അനുഷ്ഠിക്കുകയും പവിത്രമായ വെള്ളം ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
ഈ സാഹചര്യത്തിൽ നദിയിൽ വെച്ച് മാംസാഹാരം കഴിക്കുകയും അവശിഷ്ടങ്ങൾ നദിയിൽ നിക്ഷേപിക്കുകയും ചെയ്തത് ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയെന്നും പൊതുജനങ്ങളിൽ അമർഷമുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.