കൊച്ചി: വിവാദ ചലച്ചിത്രം ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജിയിൽ കേന്ദ്ര സെൻസർ ബോർഡിന് കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺഷൈൻ പിക്‌ചേഴ്സിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. സിനിമയുടെ പ്രദർശനം തടയണമെന്നും സെൻസർ അനുമതി നൽകിയത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. ഹർജി അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും.
ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നതിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി.
സംസ്ഥാനത്തിന്റെ മതേതര പാരമ്പര്യത്തെ അപമാനിക്കാനും സമൂഹത്തിൽ വെറുപ്പിന്റെ വിത്തുകൾ പാകാനുമാണ് ഇത്തരം സിനിമകൾ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളം വികസനത്തിന്റെയും മതേതര ഐക്യത്തിന്റെയും പാതയിൽ മുന്നേറുകയാണ്. ഈ സാഹചര്യത്തിൽ പുറത്തുവരുന്ന അപവാദ പ്രചാരണങ്ങളെ അതീവ ഗൗരവത്തോടെ കാണണം. ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കേരളത്തിലെ ജനങ്ങൾ ശക്തമായി നിലകൊള്ളണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ആദ്യ ഭാഗം പുറത്തിറങ്ങിയപ്പോഴും വലിയ രീതിയിലുള്ള രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് ചിത്രം വഴിവെച്ചിരുന്നു. രണ്ടാം ഭാഗത്തിന്റെ വാർത്തകൾ കൂടി പുറത്തുവന്നതോടെ വിഷയം വീണ്ടും സജീവ ചർച്ചയാവുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]