ബെംഗളൂരു: സംസ്ഥാനത്ത് വർധിച്ചു വരുന്ന സ്വകാര്യ ബസ് അപകടങ്ങളുടെയും തീപിടുത്തങ്ങളുടെയും പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി ഗതാഗത വകുപ്പ്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്പോർട്ട് എന്നിവയുടെ ശുപാർശകൾ പരിഗണിച്ചാണ് നടപടി. സ്ലീപ്പർ കോച്ചുകൾ ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ ബസുകളും 11 സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി നിർദ്ദേശം നൽകി.
ഇതുസംബന്ധിച്ച നടപടികൾ പൂർത്തിയാക്കാൻ ഫെബ്രുവരി 28 വരെയാണ് സമയപരിധി അനുവദിച്ചിരിക്കുന്നത്. ചിത്രദുർഗയിലുണ്ടായ ബസ് തീപിടുത്തത്തിന് പിന്നാലെ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങൾ.
പ്രധാനപ്പെട്ട 11 സുരക്ഷാ നിയമങ്ങൾ:
- ഡ്രൈവർ ക്യാബിൻ: സ്ലീപ്പർ ബസുകളിൽ ഡ്രൈവറുടെ ഭാഗത്തുള്ള പിൻവാതിൽ നീക്കം ചെയ്യണം.
- സ്ലൈഡറുകൾ: സ്ലീപ്പർ ബെർത്തുകളിലെ സ്ലൈഡറുകൾ ഒഴിവാക്കണം.
- അഗ്നിശമന സംവിധാനം: ഒരു മാസത്തിനുള്ളിൽ ശാസ്ത്രീയമായ അഗ്നിശമന സംവിധാനങ്ങൾ ബസിനുള്ളിൽ ഒരുക്കണം.
- അഗ്നിശമന ഉപകരണം: കുറഞ്ഞത് 10 കിലോ ഗ്രാം ഭാരമുള്ള അഗ്നിശമന ഉപകരണം (Fire Extinguisher) ഓരോ ബസിലും നിർബന്ധം.
- ചേസിസ് മാറ്റങ്ങൾ: ബസ് ചേസിസ് അനധികൃതമായി നീളം കൂട്ടുന്നത് കർശനമായി നിരോധിച്ചു.
- സർട്ടിഫിക്കേഷൻ: അംഗീകൃത ടെസ്റ്റിംഗ് ഏജൻസികളിൽ നിന്നുള്ള സുരക്ഷാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് (FC): സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാൽ മാത്രമേ ഇനി മുതൽ എഫ്‌സി അനുവദിക്കൂ.
- രജിസ്‌ട്രേഷൻ: അംഗീകൃത ബസ് ബോഡി നിർമ്മാണ കമ്പനികൾ നിർമ്മിച്ച ബസുകൾക്ക് മാത്രമേ രജിസ്‌ട്രേഷൻ നൽകൂ.
- റൂഫ് ഹാച്ച് ഡയഗ്രം: അടിയന്തര ഘട്ടങ്ങളിൽ പുറത്തുകടക്കാനുള്ള ‘റൂഫ് ഹാച്ചുകൾ’ വ്യക്തമാക്കുന്ന ഡയഗ്രം യാത്രക്കാർക്ക് കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണം.
- എമർജൻസി എക്സിറ്റുകൾ: 12 മീറ്റർ നീളമുള്ള ബസുകൾക്ക് നാല് എമർജൻസി എക്സിറ്റുകളും, 12 മീറ്ററിൽ കൂടുതൽ നീളമുള്ളവയ്ക്ക് അഞ്ച് വാതിലുകളും ഉണ്ടായിരിക്കണം.
- യാത്രക്കാർക്കുള്ള നിർദ്ദേശങ്ങൾ: എസി ബസുകളിൽ തീ അണയ്ക്കാനുള്ള രീതികൾ, ഗ്ലാസ് പൊട്ടിക്കാനുള്ള ചുറ്റികകളുടെ സ്ഥാനം എന്നിവയെക്കുറിച്ച് യാത്രക്കാർക്ക് കൃത്യമായ അലാറം/നിർദ്ദേശങ്ങൾ നൽകണം.
കർശന നടപടിയിലേക്ക് വകുപ്പ്
സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പരിശോധനകൾ കർശനമാക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. ഭൂരിഭാഗം ബസുകളും നിർദ്ദേശങ്ങൾ പാലിച്ചു തുടങ്ങിയതായി സ്വകാര്യ ബസ് ഓണേഴ്‌സ് അസോസിയേഷൻ അറിയിച്ചു. എന്നാൽ, ഫെബ്രുവരി 28-ന് ശേഷം മാനദണ്ഡങ്ങൾ ലംഘിക്കുന്ന ബസുകൾക്കെതിരെ പിഴയും സർവീസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും ഉണ്ടാകും.
