ഉപഭോക്താക്കളുടെ മുഖം വ്യക്തമായി കാണുന്നുണ്ടെങ്കില്‍ മാത്രമേ ജ്വല്ലറികളിലേക്ക് പ്രവേശനം അനുവദിക്കൂ..
ബീഹാറിലെ സ്വര്‍ണക്കടകളില്‍ ഉപഭോക്താക്കള്‍ക്ക് പുതിയ പ്രവേശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇനി മുതല്‍ മുഖം മറച്ച് വരുന്നവരെ ജ്വല്ലറികളിലേക്ക് പ്രവേശിപ്പിക്കില്ല.
മാസ്‌ക്, ഹിജാബ്, നിഖാബ്, ബുര്‍ഖ എന്നിവ ധരിച്ചവര്‍ക്കും മുഖം മുഴുവനായോ ഭാഗികമായോ മറച്ച മാസ്‌കുകളോ ഹെല്‍മെറ്റുകളോ ധരിച്ചവര്‍ക്കും ജ്വല്ലറികളില്‍ പ്രവേശനം അനുവദിക്കില്ല.
ജനുവരി 8 മുതല്‍ (ഇന്ന്) സംസ്ഥാനവ്യാപകമായി ഈ നിയമം പ്രാബല്യത്തില്‍ വന്നു.
മോഷണവും കവര്‍ച്ചയും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഓള്‍ ഇന്ത്യ ജ്വല്ലേഴ്സ് ആന്‍ഡ് ഗോള്‍ഡ് ഫെഡറേഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം.
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുതിച്ചുയരുന്നതോടെ, ജ്വല്ലറികളെ ലക്ഷ്യം വച്ചുള്ള മോഷണങ്ങള്‍ വര്‍ധിച്ചു.
കടകളുടെയും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയ്ക്കായാണ് ഈ നടപടിയെന്ന് വ്യാപാരികള്‍ പറഞ്ഞു. പുതിയ നിയമം ലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും ബാധകമാണ്.
മുഖം മറച്ചുകൊണ്ട് വരുന്ന ആളുകളുമായി യാതൊരു ഇടപാടുകളും നടത്തരുതെന്ന് കട ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ നടപടിയെ മതപരമോ ജാതിപരമോ ആയ അടിസ്ഥാനത്തില്‍ കാണരുതെന്ന് സമസ്തിപൂര്‍ എംപി ശംഭവി ചൗധരി പറഞ്ഞു.
വാങ്ങുന്ന സമയത്ത് തിരിച്ചറിയലിനായി ഉപഭോക്താക്കളുടെ മുഖം ദൃശ്യമാകുന്നില്ലെങ്കില്‍, കടയിലേക്കുള്ള അവരുടെ പ്രവേശനം നിയന്ത്രിക്കപ്പെടും എന്ന് എഐജെജിഎഫിന്റെ ബീഹാര്‍ ഘടകം പ്രസിഡന്റ് അശോക് കുമാര്‍ വര്‍മ്മ പറഞ്ഞു.
പൂര്‍ണ്ണമായും സുരക്ഷാ പരിഗണനകള്‍ കൊണ്ടാണ് ഈ തീരുമാനം എന്നും ഏതെങ്കിലും പ്രത്യേക സമൂഹത്തെയോ മതവിഭാഗത്തെയോ ലക്ഷ്യം വച്ചുള്ളതല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.