ശൈശവ വിവാഹത്തിന് കേസെടുത്ത് പോലീസ്

ബെംഗളൂരു: നിരവധി ബാലിക വിവാഹങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട് . എന്നാല്‍ കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ വിവാഹത്തെ തുടര്‍ന്ന് രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. ആണ്‍കുട്ടിയുടെ സഹോദരിക്കും സഹോദരിയുടെ സുഹൃത്തിനുമെതിരെയാണ് കേസ്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ; കര്‍ണാടകയിലെ നീലസാന്ദ്രയില്‍ താമസക്കാരായിരുന്ന പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മില്‍ ഏതാനും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. യുവതിക്ക് പ്രായപൂര്‍ത്തിയായതിന് ശേഷം വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. യുവതിക്ക് 18 വയസായതിനെ തുടര്‍ന്ന് നവംബര്‍ 4ന് ഇരുവരും വീടുവിട്ടിറങ്ങി. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലെത്തിയ ഇവര്‍ വിവാഹിതരായി.

എന്നാല്‍, പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ അശോകനഗര്‍ പോലീസില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ്, ഡിസംബര്‍ 23ന് തിരുവള്ളൂരില്‍ നിന്ന് രണ്ടുപേരെയും കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയുടെ പൂര്‍ണ സമ്മതത്തോടെയായിരുന്നു വിവാഹമെന്ന് യുവാവ് വാദിച്ചു. പെണ്‍കുട്ടിയും ഇത് ശരിവച്ചു. തുടര്‍ന്ന് പോലീസ് ഇരുവരുടെയും ആധാര്‍ കാര്‍ഡ് വാങ്ങി നടത്തിയ പരിശോധനയിലാണ് ആണ്‍കുട്ടി ഇരുപതുകാരനാണെന്ന് തിരിച്ചറിഞ്ഞത്.

നിയമമനുസരിച്ച്‌, വിവാഹത്തിന് ആണ്‍കുട്ടിക്ക് 21 വയസ് തികഞ്ഞിരിക്കണം. ആണ്‍കുട്ടി 20കാരനായതുകൊണ്ടുതന്നെ ഇരുവരും തമ്മിലുള്ള വിവാഹത്തിന് നിയമപരമായി അംഗീകാരം ലഭിച്ചിട്ടില്ല. മാത്രമല്ല ഇരുവരെയും വിവാഹത്തിനായി സഹായം ചെയ്‌തുനല്‍കിയ ആണ്‍കുട്ടിയുടെ സഹോദരിയേയും സുഹൃത്തിനെയും ശൈശവ വിവാഹ നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us