ബെംഗളൂരു : മലയാളി വിദ്യാർഥികളെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്നു. കെങ്കേരിയിൽ ആർആർ നഗറിന് സമീപം ഞായറാഴ്ച രാത്രി 11.45-ഓടെയാണ് സംഭവം.
ഇടുക്കി, കണ്ണൂർ സ്വദേശികളായ മൂന്ന് മലയാളി വിദ്യാർഥികൾ ഭക്ഷണം കഴിച്ചതിന് ശേഷം താമസസ്ഥലത്തേക്ക് പോകുന്നതിനിടെ സ്കൂട്ടറിൽ എത്തി അജ്ഞാതൻ തടഞ്ഞു നിർത്തുകയും വടിവാൾ വീശി ഭയപ്പെടുത്തുകയുമായിരുന്നു. പിന്നീട് ഇവരുടെ മൊബൈൽ ഫോൺ തട്ടിയെടുത്തതിന് ശേഷം കടന്നുകളഞ്ഞു.
അവസാന വർഷ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർഥികളായ മൂന്ന് പേരും പഠനത്തിന്റെ ഭാഗമായ പരിശീലനത്തിനായി ഒരു സ്ഥാപനത്തിൽ പ്രവർത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം വാടകവീട്ടിലേക്ക് മടങ്ങുമ്പോഴാണ് മധ്യവയസ്കനായ ഒരാൾ തടഞ്ഞു നിർത്തിയത്.
ഇയാൾ വടിവാൾ വീശിയപ്പോൾ ഒരാൾ റോഡിലേക്ക് വീണു. പിന്നീട് മൂന്ന് പേരിൽ നിന്നും മൊബൈൽ വാങ്ങി കടന്നു കളഞ്ഞു. ഭയന്ന് വീട്ടിലേക്ക് പോയ വിദ്യാർഥികൾ പിന്നീട് കെങ്കേരി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. ഇതിനിടെ കാണാതായ ഒരു ഫോണിലേക്ക് വിളിച്ചപ്പോൾ കോൾ എടുത്തയാൾ പണം നൽകാമെങ്കിൽ ഫോൺ തിരികെ നൽകാമെന്ന് പറഞ്ഞു.
ഇവർ പറഞ്ഞസ്ഥലത്ത് പോലീസിന് ഒപ്പമെത്തിയെങ്കിലും അക്രമി എത്തിയില്ല. പിന്നീട് ഇതേ ഫോണിൽതന്നെ വിളിച്ച് പോലീസിൽ അറിയിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർഥികൾ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.