ഡൽഹി: ഡൽഹിയിലെ സ്ഫോടനത്തിനു പിന്നിലെ ചാവേറെന്നു സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ ആദ്യ ചിത്രം പുറത്തുവന്നു. ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച വെള്ള നിറത്തിലുള്ള ഐ20 കാറിന്റെ ഉടമയാണ് ഉമർ. അതേസമയം, ഉമറിന്റെ അമ്മയെയും സഹോദരങ്ങളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ജമ്മു കശ്മീരിലെ പുൽവാമയിൽ 1989 ഫെബ്രുവരി 24ന് ജനിച്ച ഉമർ അൽ ഫലാ മെഡിക്കൽ കോളജിലെ ഡോക്ടറാണ്. വൈറ്റ് കോളർ ടെറർ മൊഡ്യൂളെന്ന പേരിൽ ജമ്മു കശ്മീർ, ഹരിയാന പൊലീസ് സംഘം പിടികൂടിയ ഡോ. അദീൽ അഹമ്മദ് റാത്തർ, ഡോ. മുസ്സമ്മിൽ ഷക്കീൽ എന്നിവരുമായി ഉമറിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം.
ഇവരെ പിടികൂടിയ വിവരം അറിഞ്ഞ് ഉമർ ഫരീദാബാദിൽനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും അതേത്തുടർന്നാണ് സ്ഫോടനം നടത്തിയതെന്നുമാണ് സൂചനകൾ. ഉമറാണ് വാഹനം ഓടിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
എച്ച്ആർ 26CE7674 എന്ന നമ്പർ പ്ലേറ്റുള്ള വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്കു സമീപമുള്ള പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. വൈകിട്ട് 3:19 ന് എത്തിയ കാർ 6:30 നാണ് ഇവിടെനിന്നു പുറപ്പെട്ടത്.
ഡ്രൈവർ കൈ കാറിന്റെ ജനാലയിൽ വച്ചുകൊണ്ട് കാർ പാർക്കിങ് സ്ഥലത്തേക്ക് പ്രവേശിക്കുന്നത് ഒരു ചിത്രത്തിൽ കാണാം. കാറിന്റെ ഡ്രൈവറെ മറ്റൊരു ചിത്രത്തിൽ കാണാം. നീലയും കറുപ്പും കലർന്ന ടീ ഷർട്ടാണ് ഡ്രൈവർ ധരിച്ചിരുന്നത്. മൂന്നാമത്തെ ചിത്രത്തിൽ ദേശീയ തലസ്ഥാനത്തെ തിരക്കേറിയ റോഡിൽ കാർ കിടക്കുന്നതായി കാണാം.
ചെങ്കോട്ടയ്ക്കു സമീപം വൈകിട്ട് 6.52 ന് സ്‌ഫോടനമുണ്ടായപ്പോൾ, തിരക്കേറിയ സ്ഥലത്ത് മൃതദേഹങ്ങളും തകർന്ന കാറുകളും ചിതറിക്കിടക്കുകയായിരുന്നു. ഫൊറൻസിക് തെളിവുകളും ഇന്റലിജൻസ് വിവരങ്ങളും തീവ്രവാദ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന് ഡൽഹി പൊലീസ് യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) പ്രകാരം വിവിധ വകുപ്പുകൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.