ചെന്നൈ : തമിഴക വെട്രികഴകം (ടിവികെ) നേതാവ് വിജയ്‌യുടെ പ്രചാരണവാഹനത്തിന്റെ ഡ്രൈവറുടെ പേരിൽ തമിഴ്‌നാട് പോലീസ് ഞായറാഴ്ച കേസെടുത്തു. അപകടമുണ്ടാക്കിയ ഈ വാഹനം പിടിച്ചെടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും.
വിജയ് സഞ്ചരിച്ച വാഹനം രണ്ട് ഇരുചക്രവാഹനങ്ങളിലിടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിനെത്തുടർന്നാണ് കരൂർ വേലായുധപാളയം പോലീസ് ഡ്രൈവറുടെ പേരിൽ കേസെടുത്തത്. തവിട്ടുപാളയത്തു വെച്ചാണ് ഈ വാഹനം രണ്ട് ഇരുചക്രവാഹനങ്ങളിൽ ഇടിച്ചത്.
ഇരുചക്രവാഹനങ്ങളിലുണ്ടായിരുന്നവർക്ക് സാരമായി പരിക്കേൽക്കുകയോ അവർ പരാതിനൽകുകയോ ചെയ്തിട്ടില്ല. എങ്കിലും കേസെടുത്ത് ഡ്രൈവറെ ചോദ്യംചെയ്യാൻ പോലീസ് തീരുമാനിക്കുകയായിരുന്നു. അപകടത്തിന്റെ വീഡിയോദൃശ്യങ്ങൾ പ്രചരിച്ചിട്ടും എന്താണ് കേസെടുക്കാത്തതെന്ന് മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച ചോദിച്ചിരുന്നു.
വിജയ്‌യുടെ പ്രചാരണത്തിന് സുരക്ഷാസംവിധാനങ്ങളോടെ പ്രത്യേകം തയ്യാറാക്കിയ വാഹനം ചെന്നൈയിലെ ടിവികെ ഓഫീസിനുമുന്നിലാണുള്ളത്. വാഹനം പിടിച്ചെടുക്കുന്ന കാര്യം പോലീസ് ആലോചിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
പ്രതിഷേധം ഉയരാനിടയുള്ളതുകൊണ്ട് മതിയായ സുരക്ഷാസന്നാഹം ഏർപ്പെടുത്തിയ ശേഷമേ അതുണ്ടാവൂ. വേലുസാമിപുരത്തെ സമ്മേളനസ്ഥലത്തെത്തിയ ആംബുലൻസുകളുടെ ഡ്രൈവർമാരിൽനിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.