ബെംഗളൂരു : മഹാരാഷ്ട്രയിൽ നിന്നുള്ള ജലപ്രവാഹത്തെ തുടർന്ന് ഭീമനദി കരകവിഞ്ഞതിനെ തുടർന്ന് സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വെള്ളപ്പൊക്കം.
കലബുറഗി, വിജയപുര, യാദ്ഗിർ ജില്ലകളിലാണ് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായത്. മൂന്ന് ജില്ലകളിൽ നിന്നായി 1500 ലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
ആയിരകണക്കിന് ഹെക്ടർ കൃഷി നാശവും സംഭവിച്ചു. മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും ഇടയിലുള്ള റോഡ് ബന്ധവും വിച്ഛേദിക്കപ്പെട്ടു.
കലബുറഗി ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ച് പതിറ്റാണ്ടിനിടെ എറ്റവും ഉയർന്ന 250 മില്ലി മീറ്ററിലധികം മഴയാണ് നിലവിൽ ജില്ലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
യാദ്ഗിർ, ബിദർ, റായ്ച്ചൂർ, കൊപ്പൽ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. ബാഗൽകോട്ട് ജില്ലയിൽ വെള്ളിയാഴ്ച അർധരാത്രിയുണ്ടായ കനത്ത മഴയിൽ വീട്ടുമതിൽ ഇടിഞ്ഞുവീണ് 11 വയസ്സുകാരൻ മരിച്ചു.
ബാഗൽകോട്ടിലെ ദർശൻ എന്ന വിദ്യാർഥിയാണ് മരിച്ചത്. സംഭവത്തിൽ പരിക്കേറ്റ സഹോദരൻ ചികിത്സയിലാണ്. ബെളഗാവി മാലപ്രഭ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ ജലപ്രവാഹം ക്രമാതീതമായി വർധിച്ചു.
അതിനാൽ അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിടാൻ തുടങ്ങി. അതിനാൽ തീരദേശത്തുള്ളവരോട് ജാഗ്രത പാലിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]