ബെംഗളൂരു : കർണാടകത്തിലെ കോൺഗ്രസ് എംഎൽഎ കെ.വൈ. നഞ്‌ജേഗൗഡയുടെ തിരഞ്ഞെടുപ്പ് കർണാടക ഹൈക്കോടതി അസാധുവാക്കി.
2023-ലെ മാലൂർ മണ്ഡലത്തിലെ വിജയമാണ് റദ്ദാക്കിയത്. മണ്ഡലത്തിൽ വീണ്ടും വോട്ടെണ്ണൽ നടത്താൻ കോടതി ഉത്തരവിട്ടു. നാലാഴ്ചയ്ക്കുള്ളിൽ ഫലം പ്രഖ്യാപിക്കണം.
കോലാർ ജില്ലയിലെ മാലൂർ മണ്ഡലത്തിൽ നഞ്‌ജേഗൗഡയോടു മത്സരിച്ചുപരാജയപ്പെട്ട ബിജെപി സ്ഥാനാർഥി കെ.എസ്. മഞ്ജുനാഥഗൗഡ നൽകിയ ഹർജിയിൽ ജസ്റ്റിസ് ആർ. ദേവദാസിന്റേതാണ് വിധി.
വോട്ടെണ്ണലിൽ കൃത്രിമം നടന്നെന്ന് ആരോപണമുന്നയിച്ചാണ് മഞ്ജുനാഥഗൗഡ കോടതിയെ സമീപിച്ചത്. അതേസമയം, നഞ്‌ജേഗൗഡയുടെ അഭിഭാഷകന്റെ അപേക്ഷപ്രകാരം വിധി നടപ്പാക്കുന്നത് 30 ദിവസത്തേക്കു നീട്ടിവെച്ചു.
വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുന്നതിനുവേണ്ടിയാണിത്. സുപ്രീംകോടതി അനുകൂല ഉത്തരവ് നൽകിയില്ലെങ്കിൽ നഞ്‌ജേഗൗഡയുടെ എംഎൽഎസ്ഥാനം നഷ്ടമാകും.
248 വോട്ടിനായിരുന്നു മാലൂരിൽ നഞ്‌ജേഗൗഡ മഞ്ജുനാഥഗൗഡയെ തോൽപ്പിച്ചത്. നേരിയ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടതോടെയാണ് മഞ്ജുനാഥഗൗഡ വോട്ടെണ്ണലിൽ കൃത്രിമം ആരോപിച്ച് കോടതിയെ സമീപിച്ചത്.
കോൺഗ്രസിന് മുൻതൂക്കമുള്ള നിയോജകമണ്ഡലമാണ് മാലൂർ. 2018-ലും മണ്ഡലത്തിൽ നഞ്‌ജേഗൗഡ മഞ്ജുനാഥഗൗഡയെ പരാജയപ്പെടുത്തി എംഎൽഎയായതാണ്. 2023-ൽ പക്ഷേ, ഭൂരിപക്ഷം നേർത്തതായി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
