ബെംഗളൂരു : നഴ്‌സ്ചമഞ്ഞെത്തി ആശുപത്രിയിൽനിന്ന് നവജാതശിശുവിനെ മോഷ്ടിച്ച യുവതി അറസ്റ്റിലായി. ബെലഗാവി ജില്ലയിലെ ബാഗൽകോട്ട് സർക്കാർ ആശുപത്രിയിലാണ് സംഭവം.
രാംദുർഗ താലൂക്കിലെ ഖാൻപേട്ട് സ്വദേശിനി സാക്ഷിയാണ്, ബാഗൽകോട്ട് സ്വദേശിനി മാബൂബിയുടെ കുട്ടിയെ മോഷ്ടിച്ചത്.
ശ്വസനപ്രശ്നമുണ്ടെന്നും ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുകയാണെന്നും പറഞ്ഞാണ് കുട്ടിയെ എടുത്തുകൊണ്ടുപോയത്.
വിവാഹംകഴിഞ്ഞ് ഏതാനും വർഷങ്ങളായിട്ടും കുട്ടികളുണ്ടാകാതെ വന്നതോടെയാണ് കുഞ്ഞിനെ മോഷ്ടിക്കാൻ തീരുമാനിച്ചതെന്ന് സാക്ഷി മൊഴിനൽകി.
തനിക്ക് ഗർഭംധരിക്കാൻ സാധിക്കില്ലെന്ന് മനസ്സിലായതിനെത്തുടർന്ന് ഒരു വർഷത്തോളമായി ആശുപത്രി കേന്ദ്രീകരിച്ച് മോഷണത്തിനുള്ള ആസൂത്രണംനടത്തുകയായിരുന്നു.
തന്റെ അഞ്ച് സഹോദരിമാർക്കും കുട്ടികളുണ്ടെന്നും തനിക്കുമാത്രം കുഞ്ഞുങ്ങളില്ലാത്തതിനാൽ ഏറെ ദുഃഖിതയായിരുന്നെന്നും ഇവർ പോലീസിനോട് പറഞ്ഞു.
ഗർഭിണിയാണെന്ന് കുടുംബത്തിലുള്ളവരെ ധരിപ്പിച്ചിരുന്ന സാക്ഷി കഴിഞ്ഞദിവസം ആശുപത്രിയുടെ ജനറൽ വാർഡിലെത്തി. വീട്ടുകാരോട് ഗർഭസംബന്ധമായ പ്രശ്നത്തെത്തുടർന്ന് ചികിത്സതേടുന്നുവെന്നാണ് പറഞ്ഞത്.
പ്രസവവാർഡിലെത്തി നഴ്‌സാണെന്ന് മാബൂബിയെ തെറ്റിധരിപ്പിച്ചു. പിന്നീട് കുട്ടിയുമായി പോയി. കുട്ടിയെ തിരിച്ചുകിട്ടാതെ വന്നതോടെ മാബൂബി പോലീസിൽ പരാതിനൽകുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.