ബെംഗളൂരു : നഗരത്തിൽ ഇനി പ്ലാസ്റ്റിക് കവറുകൾക്ക് പകരം ജൈവപാക്കറ്റുകളിൽ പാൽ കിട്ടും. ബെംഗളൂരു മിൽക്ക് യൂണിയൻ ലിമിറ്റഡാണ് (ബമുൽ) മണ്ണിൽ അലിഞ്ഞുചേരുന്ന പാക്കറ്റുകളിൽ പാൽ വിതരണംചെയ്യുക.
ആറുമാസത്തിനകം മണ്ണിൽ അലിഞ്ഞുചേരുന്നതിനാൽ പ്ലാസ്റ്റിക്പോലെ മലിനീകരണപ്രശ്നമുണ്ടാക്കുന്നില്ല. നിർമാണച്ചെലവ് കൂടുതലാണെങ്കിലും പാരിസ്ഥിതികമായ ഗുണം പരിഗണിച്ചാണ് ജൈവപാക്കറ്റിലേക്ക് മാറാൻ ബമുൽ തീരുമാനിച്ചത്.
നഗരത്തിൽ ദിവസം 14 ലക്ഷം ലിറ്റർ പാലാണ് ബമുൽ വിൽക്കുന്നത്. ഇതിനായി പ്രതിദിനം 25 ലക്ഷം പാൽപാക്കറ്റുകൾ വേണ്ടിവരും.
കാഴ്ചയിൽ പ്ലാസ്റ്റിക് കവർപോലെത്തന്നെയാണ് ജൈവപാക്കറ്റും. ഇത് നിർമിക്കാൻ ഉപയോഗിക്കുന്ന പ്രധാന അസംസ്കൃതവസ്തു ചോളപ്പശയാണ്.
പരീക്ഷണാർഥം തുടങ്ങിയ പദ്ധതി അധികം വൈകാതെ പൂർണതോതിൽ നടപ്പാക്കും. രാജ്യത്ത് ആദ്യമായാണ് പാൽ ജൈവപാക്കറ്റുകളിൽ ലഭ്യമാക്കുന്നതെന്ന് ബമുൽ അധികൃതർ പറഞ്ഞു.
ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ ജൈവപാക്കറ്റുകൾ ഉദ്ഘാടനംചെയ്തു. നിലവിൽ ഏതാനും കവർ പാൽ മാത്രമാണ് ജൈവപാക്കറ്റിൽ വിൽക്കുന്നത്.
ചോർച്ചപോലുള്ള പ്രശ്നങ്ങൾ ഇതുവരെ റിപ്പോർട്ട്ചെയ്തിട്ടില്ല. ബമുൽ നടത്തുന്ന ഈ പരീക്ഷണം വിജയിച്ചാൽ ഇത് കർണാടക മിൽക്ക് ഫെഡറേഷന്റെ മറ്റ് യൂണിറ്റുകളിലേക്കും വ്യാപിപ്പിക്കാൻ ശുപാർശചെയ്യും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.