ബെംഗളൂരു: കേരള ആർടിസിയുടെ സംസ്ഥാനാന്തര ബസുകൾ വഴിയിൽ തകരാറിലാകുന്നത് പതിവായതോടെ അറ്റകുറ്റപ്പണികൾക്കുള്ള റാപ്പിഡ് റിപ്പയർ ടീം (ആർആർടി) സേവനം ബെംഗളൂരു–മൈസൂരു, ബെംഗളൂരു–കോയമ്പത്തൂർ റൂട്ടിലും ആരംഭിക്കുന്നു.
ബത്തേരി ഡിപ്പോയുടെ കീഴിലെ ആർആർടിയുടെ സേവനം സംസ്ഥാന അതിർത്തിയായ മുത്തങ്ങ മുതൽ ബെംഗളൂരു വരെയും പാലക്കാട് ഡിപ്പോയുടേത് വാളയാർ മുതൽ സേലം വരെയുമാണു ലഭിക്കുക.
നേരത്തെ ബസുകൾ വഴിയിൽ കുടുങ്ങിയാൽ ബന്ധപ്പെട്ട ഡിപ്പോകളിൽ നിന്ന് വലിയ വർക്‌ഷോപ്പ് വാനുകൾ എത്തിയാണ് തകരാർ പരിഹരിച്ചിരുന്നത്. ഇതിന് ഏറെ സമയം വേണ്ടിവന്നിരുന്നു.
ഇതിന് പരിഹാരമായി മിനി വാനുകളാണ് റാപ്പിഡ് റിപ്പയർ ടീമിന് നൽകിയിരിക്കുന്നത്. ഓരോ വാനിലും 2 മെക്കാനിക്കുകളുണ്ടാകും. ടയർ, സ്പെയർപാർട്സ് എന്നിവ സഹിതം 24 മണിക്കൂർ സേവനം ലഭ്യമാകുന്ന തരത്തിലാണ് ക്രമീകരണം.
വഴിയിൽ ബ്രേക്ക്ഡൗണായി പകരം ബസുകൾ ലഭിക്കുന്നതു വരെ യാത്രക്കാർ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവരുന്നതായുള്ള പരാതികൾ വ്യാപകമാണ്.
വാരാന്ത്യങ്ങളിലും ഉത്സവസീസണുകളിലും സ്പെഷൽ ബസുകൾ ഉൾപ്പെടെ തകരാറിലാകുന്നത് കേരള ആർടിസിയുടെ വരുമാനത്തെയും ബാധിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.