മൈസൂരു : ഒട്ടേറെ ക്രിമിനൽക്കേസുകളിലെ പ്രതിയായ യുവാവിനെ ആറംഗസംഘം വെട്ടിക്കൊന്നു. വരുണ താലൂക്കിലെ ഒരു ഹോട്ടലിനുമുന്നിൽ തിങ്കളാഴ്ച പുലർച്ചെ 1.45-നാണ് സംഭവം.
മൈസൂരു നഗരത്തിലെ ക്യാതമരനഹള്ളി നിവാസി കാർത്തിക് (32) ആണ് കൊല്ലപ്പെട്ടത്. ചിക്കഹള്ളിയിൽനടന്ന ഒരു കൊലപാതകശ്രമത്തിൽ ജയിലിലായിരുന്ന ഇയാൾ കഴിഞ്ഞമാസമാണ് ജാമ്യത്തിലിറങ്ങിയത്.
കാർത്തിക് മറ്റുകേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ഹോട്ടലിനുമുന്നിൽ സ്കൂട്ടറിലും കാറിലുമായി എത്തിയ ആറുപേരടങ്ങുന്ന സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്.
ഹോട്ടലിലെ സിസിടിവിയിൽ ക്രൂരമായ അക്രമത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കാർത്തിക്കിന് ഗായത്രിപുരം സ്വദേശിയായ പ്രവീണുമായി സാമ്പത്തികത്തർക്കമുണ്ടായിരുന്നു.
മുൻപ് കാർത്തിക് പ്രവീണിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ വൈരാഗ്യമാകാം കൊലയ്ക്കുപിന്നിലെന്ന് സംശയമുള്ളതായി പോലീസ് പറഞ്ഞു.
കൊലപാതകത്തിൽ പ്രവീണിന് പങ്കുണ്ടെന്ന് കാർത്തിക്കിന്റെ അമ്മ ശാന്തകുമാരി പോലീസിനോടുപറഞ്ഞു. സംഭവത്തിൽ വരുണ പോലീസാണ് കേസെടുത്തിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.