ബെംഗളൂരു : ചാവേറായി പാകിസ്താനിലേക്ക് പോകാൻ തയ്യാറാണെന്ന വൈകാരിക പ്രസ്താവനയുമായി കർണാടക വഖഫ്-ന്യൂനപക്ഷ വകുപ്പുമന്ത്രി സമീർ അഹമ്മദ് ഖാൻ.
ഒരു ബോംബുതന്ന് തന്നെ പാകിസ്താനിലേക്കയക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആഭ്യന്തരമന്ത്രി അമിത്ഷായോടും അദ്ദേഹം ആവശ്യപ്പെട്ടു.
വിജയനഗർ ജില്ലയിലെ ഹൊസപേട്ടിൽ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം എല്ലാവരെയും അമ്പരപ്പിക്കുന്നരീതിയിൽ പ്രസ്താവന നടത്തിയത്.
പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ മുസ്‌ലിങ്ങൾക്ക് പാകിസ്താനുമായി ഒരുബന്ധവുമില്ലെന്ന് വിശദീകരിക്കുകയായിരുന്നു സമീർ അഹമ്മദ് ഖാൻ.
‘ഞങ്ങൾ ഇന്ത്യക്കാരാണ്. പാകിസ്താനുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല. പാകിസ്താനുമായി യുദ്ധംചെയ്യണമെങ്കിൽ ഞങ്ങൾ തയ്യാറാണ്.
മന്ത്രിയെന്നനിലയിൽ എന്നെ പാകിസ്താനിലേക്ക് അയക്കാം. ചാവേറായി രാജ്യത്തിനുവേണ്ടി യുദ്ധംചെയ്യാൻ തയ്യാറാണ്’ -സമീർ അഹമ്മദ് ഖാൻ പറഞ്ഞു.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന നേതാവാണ് സമീർ അഹമ്മദ് ഖാൻ.
പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായി യുദ്ധംചെയ്യേണ്ട ആവശ്യമില്ലെന്നുപറഞ്ഞ് സിദ്ധരാമയ്യ അടുത്തിടെ വിവാദത്തിൽ കുടുങ്ങിയിരുന്നു.
ഇതിൽ പാർട്ടിയുടെ നേർക്ക് ഉയർന്ന പ്രതിഷേധങ്ങളെ മയപ്പെടുത്താൻകൂടിയാണ് സമീർ അഹമ്മദ് ഖാന്റെ പ്രസ്താവനയെന്നാണ് സൂചന.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.