ബെംഗളൂരു: രാജ്യത്തെ പ്രധാന ഐടി നഗരമായ ബെംഗളൂരുവിൻ്റെ പ്രതീക്ഷകൾ തകർത്ത് കേന്ദ്ര ബജറ്റ്. ബെംഗളൂരു നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനടക്കമുള്ള പദ്ധതിക്കൾക്ക് ബജറ്റിൽ നിന്ന് സഹായം ലഭിച്ചില്ല.
ബജറ്റിൽ കർണാടകയ്ക്ക് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വലിയ പ്രതീക്ഷകളുണ്ടായിരുന്നുവെങ്കിലും ഒന്നും നിറവേറ്റപ്പെട്ടില്ല. ഞങ്ങൾക്ക് ലഭിച്ചത് ‘ഖാലി ചോമ്പു’ (ഒഴിഞ്ഞ പാത്രം) ആണെന്ന് സിദ്ധരാമയ്യ പരിഹസിച്ചു.
ദീർഘവീക്ഷണമില്ലാത്ത ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. ബജറ്റിൽ നിന്ന് സഹായം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിരവധി കത്തുകളും അപേക്ഷകളും നൽകിയിരുന്നുവെന്ന് കർണാടക മുഖ്യമന്ത്രി പറഞ്ഞു.
കർണാടകയെ പ്രതിനിധീകരിക്കുന്ന ഒരു കേന്ദ്രമന്ത്രി പോലും സംസ്ഥാനത്തെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ല.
കർണാടകയെ അവഗണിച്ചത് എന്തുകൊണ്ടാണെന്ന് ബിജെപി, ജെഡി (എസ്) എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിക്കണമെന്ന് സിദ്ധരാമയ്യ മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ പറഞ്ഞു.
ബെംഗളൂരു നഗരത്തിനായി 75,000 കോടി രൂപയുടെ പദ്ധതികൾക്കുള്ള സാമ്പത്തിക സഹായമാണ് കർണാടക ബജറ്റിൽ നിന്ന് പ്രതീക്ഷിച്ചിരുന്നത്.
നഗരത്തിലെ തുരങ്ക പാതകൾ, പെരിഫറൽ റിങ് റോഡ് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ബജറ്റിൽ സാമ്പത്തിക സഹായം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ജനുവരി 23ന് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കർണാടകയെ സംബന്ധിച്ചിടത്തോളം വളരെ നിരാശാജനകമായ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് ഡികെ ശിവകുമാർ പ്രതികരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
