ബെംഗളൂരു: രണ്ടാം ഭാര്യയുടെ മകനെ 4 ലക്ഷം രൂപയ്ക്ക് വിറ്റ് രണ്ടാനച്ഛൻ.
ആദ്യ വിവാഹത്തിലെ കുട്ടികളുമായി രണ്ടാം ഭാര്യയുടെ മകൻ സ്ഥിരം വഴക്കുണ്ടാക്കുന്നെന്ന് കണ്ടാണ് രണ്ടാനച്ഛൻ ഏഴ് വയസുകാരനെ വിറ്റത്.
ബെലഗാവിയില്‍ ഹക്കേരി താലൂക്കിലെ സുല്‍ത്താൻപൂർ സ്വദേശിയായ ഏഴ് വയസുകാരനെയാണ് രണ്ടാനച്ഛൻ വീട്ടിലെ കലഹം ഒഴിവാക്കാനായി വിറ്റത്.
സംഭവത്തില്‍ രണ്ടാനച്ഛൻ അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഏഴ് വയസുകാരന്റെ രണ്ടാനച്ഛനായ സദാശിവ് ശിവബസപ്പ മഗ്ദൂം(32), ഭാഡ്ഗോണ്‍ സ്വദേശിനിയായ 38കാരി ലക്ഷ്മി ബാബു ഗോല്‍ഭാവി, കോലാപൂർ സ്വദേശിനിയായ സംഗീത വിഷ്ണു സാവന്ത്, കാർവാർ സ്വദേശിയായ അനസൂയ ഗിരിമല്ലപ്പ ഡോഡ്മണി എന്നിവരാണ് അറസ്റ്റിലായത്.
ബെലഗാവി നഗരത്തില്‍ താമസിക്കുന്ന ദില്‍ഷാദ് സിക്കൻദർ എന്നയാള്‍ക്കാണ് ഇവർ കുട്ടിയെ വിറ്റത്.
രണ്ട് പെണ്‍മക്കളുള്ള ദില്‍ഷാദിനെ അനാഥക്കുട്ടി എന്നു പറഞ്ഞാണ് സംഘം വിറ്റത്.
ഏഴ് വയസുകാരന്റെ അമ്മ സംഗീത ഗുഡപ്പ കമ്മാറിനെ നാല് മാസം മുൻപാണ് 32കാരൻ വിവാഹം ചെയ്തത്.
ആദ്യ വിവാഹത്തില്‍ 32കാരനുള്ള കുട്ടികളും സംഗീതയുടെ ആദ്യ വിവാഹത്തിലുള്ള ഏഴു വയസുകാരനും തമ്മില്‍ കലഹം പതിവായിരുന്നു.
ഇതോടെയാണ് ശല്യമൊഴിവാക്കാനായി 32കാരൻ കുട്ടിയെ ചില സഹായികളുടെ സഹാത്തോടെ വിറ്റത്.
രണ്ടാനച്ഛനോടൊപ്പം പുറത്ത് പോയ മകനെ കാണാനില്ലെന്ന് വ്യക്തമാക്കി കുട്ടിയുടെ അമ്മ പരാതി നല്‍കിയതോടെയാണ് ഗൂഡാലോചന പുറത്ത് വന്നത്.
കുട്ടിയെ ബെയ്ല്‍ഹോംഗല്‍ ഗ്രാമത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ബെലഗാവിയില്‍ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കുട്ടിയെ കാണാതായ സംഭവമാണ് ഇത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.