വന്ധ്യംകരണ ശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവം; പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും; അന്വേഷണം ആരംഭിച്ച് പോലീസ്

death

മടിക്കേരിയിൽ വന്ധ്യംകരണ ശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

പെരിയപട്ടണ താലൂക്ക് സ്വദേശിയായ ശാന്തിയാണ് (27) മരിച്ചത്. കേന്ദ്രസർക്കാരിന്റെ വന്ധ്യംകരണ പദ്ധതിപ്രകാരം കുശാൽനഗർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലായിരുന്നു സൗജന്യ ശസ്ത്രക്രിയാക്യാമ്പ് നടന്നത്.

വന്ധ്യംകരണത്തിനായി 12 സ്ത്രീകൾ രജിസ്റ്റർചെയ്തിരുന്നു. ഇതിൽ ശാന്തിക്ക് ശസ്ത്രക്രിയയ്ക്ക് മുൻപായുള്ള അനസ്തീസ്യ നൽകിയതിനെത്തുടർന്ന് ആരോഗ്യനില വഷളായി.

തുടർന്ന് മടിക്കേരിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ആശുപത്രിയിലെത്തിക്കുന്നതിന് മുൻപേ ശാന്തി മരിച്ചു.

തുടർന്ന് മരണത്തിന് കാരണം ഡോക്ടറുടെ അനാസ്ഥയാണെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി മടിക്കേരിയിലെ ജില്ലാ ആശുപത്രിയിലെത്തി.

ഡോക്ടർമാരുമായി വാക്കേറ്റത്തിലേർപ്പെട്ടു. തുടർന്ന് മടിക്കേരി പോലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

സംഭവത്തിൽ വ്യാഴാഴ്ച അസ്വാഭാവികമരണത്തിന് കേസെടുത്തതായി കുടക് ജില്ലാ പോലീസ് സൂപ്രണ്ട് കെ. രാമരാജൻ അറിയിച്ചു.

യുവതിയുടെ രക്തസാംപിളുകൾ ശേഖരിച്ചുവെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകിയതിനെത്തുടർന്നാണ് ബന്ധുക്കൾ പ്രതിഷേധം അവസാനിപ്പിച്ചത്.

എന്നാൽ, ശസ്ത്രക്രിയക്ക് നേതൃത്വംനൽകിയത് വിദഗ്‌ധസംഘമായിരുന്നുവെന്ന് ജില്ലാ ഹെൽത്ത് ഓഫീസർ ഡോ. സതീഷ് പറഞ്ഞു.

കുടക്, ദക്ഷിണ കന്നഡ, മറ്റുജില്ലകൾ എന്നിവിടങ്ങളിൽ ഒട്ടേറെ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ മെഡിക്കൽസംഘമാണിത്.

സംഘത്തിന്റെ 20 വർഷത്തെ ശസ്ത്രക്രിയകൾക്കുള്ളിൽ ആദ്യത്തെ മരണമാണിതെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us