പാക് സ്വദേശികൾക്ക് ബെംഗളൂരുവിൽ താമസ സൗകര്യം ഒരുക്കിയ യുപി സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: പാക് സ്വദേശികള്‍ക്ക് വ്യാജ വിലാസത്തില്‍ ബെംഗളൂരുവില്‍ താമസിക്കാൻ ഒത്താശ ചെയ്ത നല്‍കിയ ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ.

യുപി സ്വദേശിയായ 55കാരനെ മുംബൈയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സമാനമായ രീതിയില്‍ അഞ്ച് പാക് കുടുംബങ്ങള്‍ക്ക് ഹിന്ദു പേരുകളില്‍ ഇന്ത്യയില്‍ താമസിക്കാനുള്ള സഹായമാണ് ഇയാള്‍ ചെയ്ത് നല്‍കിയിരിക്കുന്നതെന്നാണ് പോലീസ് റിപ്പോർട്ട്‌.

ദില്ലിയിലും ബെംഗളൂരുവിലുമാണ് ഇയാള്‍ പാക് കുടുംബങ്ങള്‍ക്ക് ഹിന്ദുപേരുകളില്‍ സ്ഥിര താമസത്തിനുള്ള സഹായങ്ങള്‍ നല്‍കിയതായാണ് വിവരം.

സെപ്തംബർ 29ന് ബെംഗളൂരുവില്‍ മറ്റൊരു പേരില്‍ കഴിഞ്ഞിരുന്ന പാകിസ്ഥാൻ സ്വദേശികള്‍ പിടിയിലായിരുന്നു.

ചെന്നൈ അന്തർ ദേശീയ വിമാനത്താവളത്തില്‍ ഇമിഗ്രേഷൻ ചെക്കിംഗില്‍ പിടിയിലായ രണ്ട് പേരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് റാഷിദ് അലി സിദ്ദിഖി എന്ന 48കാരൻ ഭാര്യ 38കാരിയായ ആയിഷ, യുവതിയുടെ മാതാപിതാക്കളായ ഹനീഫ് മുഹമ്മദ് (73), റുബീന (61) എന്നിവർ കർണാടകയിലെ രാജപുര എന്ന സ്ഥലത്ത് ശങ്കർ ശർമ്മ, ആശാ റാണി, റാം ബാബു ശർമ്മ, റാണി ശർമ്മ എന്ന പേരിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്.

പോലീസ് ചോദ്യം ചെയ്യലില്‍ ശർമ്മ കുടുംബമാണെന്നും പാസ്പോർട്ട് അടക്കമുള്ള രേഖകളും ഇവർ കാണിച്ചു.

എന്നാല്‍ ഇവർ താമസിച്ചിരുന്ന വീട്ടിനുള്ളിലെ ഭിത്തിയില്‍ പതിപ്പിച്ചിരുന്ന ഖുറാൻ വാക്യങ്ങളേക്കുറിച്ച്‌ ചോദ്യം ഉയർന്നതോടെയാണ് കുടുംബത്തിന്റെ കള്ളി പൊളിയുന്നത്.

മുസ്ലിം പുരോഹിതരുടെ ചിത്രങ്ങളും ഇവർ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു.

ചോദ്യം ചെയ്യലില്‍ ലാഹോർ സ്വദേശിയാണ് ഭാര്യയും മാതാപിതാക്കളുമെന്നും കറാച്ചിക്ക് സമീപത്തെ ലിയാഖത്ബാദില്‍ നിന്നുള്ളയാളാണ് താനുമെന്ന് ശങ്കർ ശർമ്മ എന്ന പേരില്‍ കഴിഞ്ഞിരുന്ന റാഷിദ് അലി സിദ്ദിഖി വിശദമാക്കിയിരുന്നു.

2011ലാണ് ആയിഷയെ ഓണ്‍ലൈനിലൂടെ വിവാഹം ചെയ്യുന്നത്.

ഈ സമയത്ത് ആയിഷയും കുടുംബവും ബംഗ്ലാദേശിലായിരുന്നു ഉണ്ടായിരുന്നത്.

പിന്നാലെ മതപുരോഹിതരുടെ നിർബന്ധം താങ്ങാനാവാതെയാണ് ഇയാള്‍ ബംഗ്ലാദേശിലെത്തി ആയിഷയ്ക്കൊപ്പം താമസം ആരംഭിക്കുന്നത്.

ഒരു മുസ്ലിം പുരോഹിതന്റെ സഹായത്തോടെയാണ് ഇയാളും ഭാര്യയും ഭാര്യാ മാതാപിതാക്കളും അവരുടെ ബന്ധുക്കളായ രണ്ട് പേരുമൊന്നിച്ച്‌ പശ്ചിമ ബംഗാളിലെ മാള്‍ഡ വഴി ദില്ലിയിലെത്തി.

ഇവിടെ നിന്ന് വ്യാജ രേഖകള്‍ സംഘടിപ്പിച്ച ശേഷം റാഷിദ് അലി സിദ്ദിഖിയും കുടുംബവും താമസം ബെംഗളൂരിലേക്ക് മാറ്റുകയായിരുന്നു.

ദില്ലിയില്‍ നിന്ന് വ്യാജ ആധാർ കാർഡ് അടക്കമുള്ളവ ഇവർ സ്വന്തമാക്കിയിരുന്നു.

വഞ്ചന, ആള്‍മാറാട്ടം, വ്യാജ പാസ്പോർട്ട് അടക്കമുള്ള രേഖകള്‍ സംഘടിപ്പിക്കലും ഉപയോഗിക്കലും അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us